/indian-express-malayalam/media/media_files/uploads/2019/12/Ravi-Shankar-and-Pinarayi.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭാ നടപടിക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. കേരളത്തിന്റെ നടപടി ഞെട്ടിപ്പിച്ചുവെന്നും ഭരണഘടനയെ വെല്ലുവിളിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരായ അവകാശ ലംഘന നോട്ടീസിൽ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഡിസംബർ 31നാണ് പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്തത്.
കേരളത്തിന് പുറമെ പഞ്ചാബ്, പശ്ചിമ ബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങളും വിവാദ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ബിജെപി സഖ്യ സർക്കാർ ഭരിക്കുന്ന ബിഹാർ ഉൾപ്പടെ പത്തോളം സംസ്ഥാനങ്ങൾ ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലായെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
കേരളം പ്രമേയം പാസാക്കിയ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനുവരി ആറിന് തമിഴ്‌നാട് നിയമസഭ ചേരുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി തയാറാകണം. രാജ്യത്തെ അടിസ്ഥാന നിയമങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.