/indian-express-malayalam/media/media_files/uploads/2023/07/Manipur-9.jpg)
Photo: Twitter/ Congress
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം. മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് വിമര്‍ശനം.
ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ല്യൂസിവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമായ 21 എംപിമാരാണ് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയെ സന്ദര്‍ശിച്ചത്. മാസങ്ങളായി സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷങ്ങളുടേയും ദുരിതാശ്വാസ ക്യാമ്പുകളിലേയും അവസ്ഥ ഗവര്‍ണറെ ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് എംപിമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. 89 ദിവസമായി സംസ്ഥാനത്ത് തുടര്‍ന്ന ആക്രമണങ്ങളെക്കുറിച്ച് കൃത്യമായി കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കണമെന്നും എംപിമാര്‍ മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടു.
ചുരാചന്ദ്പൂർ, ഇംഫാൽ, മൊയ്‌റാംഗ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സംഘം സന്ദർശിച്ചതായി മെമ്മോറാണ്ടത്തിൽ പറയുന്നു.
“സംഘർഷങ്ങളുടെ തുടക്കം മുതൽ ഇരുപക്ഷത്തു നിന്നുമുണ്ടായ അക്രമത്തിൽ ബാധിതരായവരുടെ ഉത്കണ്ഠകളുടേയും വേദനകളുടേയും കഥകൾ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. എല്ലാ സമുദായങ്ങൾക്കിടയിലും ആശങ്ക നിലനില്‍ക്കുന്നു, അത് കാലതാമസമില്ലാതെ പരിഹരിക്കേണ്ടതുണ്ട്," മെമ്മോറാണ്ടത്തില്‍ പറയുന്നു.
രണ്ട് സമുദായങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം വ്യക്തമാണ്. 140-ലധികം മരണങ്ങൾ, 500-ലധികം ആളുകൾക്ക് പരിക്കുകൾ, 5,000-ലധികം വീടുകൾ കത്തിനശിച്ചു, 60,000-ത്തിലധികം ആളുകള്‍ പലയാനം നടത്തിയെന്നും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടെന്നും മെമ്മോറാണ്ടത്തില്‍ ആരോപണമുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഇന്റര്‍നെറ്റ് ബാനിനെതിരെയും മെമ്മോറാണ്ടത്തില്‍ വിമര്‍ശനമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.