ശ്രീനഗർ: മേയ് 22 ന് തുടങ്ങുന്ന മൂന്നാമത് ജി20 ടൂറിസം വർക്കിങ് ഗ്രൂപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുത്ത് ശ്രീനഗർ. 2019-ൽ കേന്ദ്രഭരണ പ്രദേശമായതിന് ശേഷം ജമ്മു കശ്മീർ ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യാന്തര പരിപാടിയാണിത്. അതേസമയം, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ചില അംഗരാജ്യങ്ങൾ സ്ഥിരീകരണം നൽകിയിട്ടില്ല.
G20 അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് 70 പേർ ഉൾപ്പെടെ 100-ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷെഡ്യൂൾ അനുസരിച്ച്, ആദ്യ ദിവസം ടൂറിസം മേഖലയിലെ പങ്കാളികളുമായി ചർച്ച നടത്തിയ ശേഷം പ്രതിനിധികൾ ശ്രീനഗർ പര്യടനം നടത്തും. രണ്ടാം ദിവസം അവരെ ഗുൽമാർഗിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി ഉപേക്ഷിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾക്ക് പുറമേ, 150 ഓളം പേരെ ഗുൽമാർഗിലേക്ക് കൊണ്ടുപോകുന്നതിനുള്ള ലോജിസ്റ്റിക്‌സ് അസാദ്ധ്യമാണെന്ന് പൊലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
പരിപാടിക്ക് ത്രിതല സുരക്ഷ ഒരുക്കുമെന്ന് ജമ്മു കശ്മീർ പൊലീസ് എഡിജി (കശ്മീർ) വിജയ് കുമാർ വ്യാഴാഴ്ച പറഞ്ഞു. എൻഎസ്‌ജിയുടെയും ആർമി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ വിന്യസിക്കും. ദാൽ തടാകം സുരക്ഷിതമാക്കാൻ എലൈറ്റ് മാർക്കോസിന്റെ അല്ലെങ്കിൽ മറൈൻ കമാൻഡോകളുടെ ഒരു ടീമിനെ കൊണ്ടുവന്നിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ്, സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രഭരണ പ്രദേശത്തിലെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സുവർണാവസരമാണ് ജമ്മു കശ്മീരിലെ ജി20 വർക്കിങ് ഗ്രൂപ്പ് യോഗത്തിലൂടെ ലഭിക്കുന്നതെന്ന് ജമ്മു കശ്മീരിലെ ടൂറിസം സെക്രട്ടറി സയ്യിദ് ആബിദ് ഷാ പറഞ്ഞു. ഈ പരിപാടി ജമ്മു കശ്മീരിലെ ജനങ്ങളുടെ ഉപജീവന സാധ്യത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലയ്ക്കും അനുബന്ധ മേഖലകൾക്കും ഉണർവ് നൽകുമെന്നും ഈ മേഖലയുടെ വിവിധ സാധ്യതകളെക്കുറിച്ച് ലോകത്തെ അറിയിക്കാനും കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഷാ പറഞ്ഞു.
ഷെർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് യോഗം നടക്കുന്നത്. ജമ്മു കശ്മീരിലെ എല്ലാ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന സാംസ്കാരിക പരിപാടികളും പങ്കെടുക്കുന്ന പ്രതിനിധികൾക്കായി നടക്കും.