/indian-express-malayalam/media/media_files/uploads/2022/04/nirmala-sitharaman.jpg)
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകുന്ന സഹായങ്ങൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. ക്രെഡിറ്റ് ലൈനുകളിലൂടെ അവശ്യസാധനങ്ങൾ നൽകുന്നതിനും ബാലൻസ് ഓഫ് പേയ്‌മെന്റി (ബിഓപി)ലൂടെയും നൽകുന്ന സഹായങ്ങൾ വർധിപ്പിക്കാനായാണ് ചർച്ചകൾ.
അവശ്യസാധനങ്ങൾക്കും ഇന്ധനത്തിനുമുള്ള ക്രെഡിറ്റുകളുടെ രൂപത്തിലും വായ്പയായും കറൻസി കൈമാറ്റത്തിലൂടെയും ഇന്ത്യ ഇതുവരെ 1.9 ബില്യൺ ഡോളർ (ഏകദേശം 190 കോടി) ശ്രീലങ്കയ്ക്ക് നൽകിയിട്ടുണ്ട്. സാമ്പത്തിക ക്രമീകരണങ്ങൾക്കായി ലങ്ക ഐഎംഎഫുമായി ചർച്ചകൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യ-ലങ്ക സാമ്പത്തിക സഹകരണത്തിന്റെ സ്ഥിതി അവലോകനം ചെയ്യാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മൊറഗോഡയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ചൈനയോട് നഷ്ടമായ സ്ഥാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഡൽഹി ശ്രീലങ്കയ്ക്ക് രണ്ട് ബില്യൺ ഡോളർ (200 കോടി) വരെ സാമ്പത്തിക സഹായം നൽകുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
കടം വീട്ടുന്നതിൽ കാലതാമസമുണ്ടാകുമെന്ന ശ്രീലങ്കയുടെ മുന്നറിയിപ്പ് ആശങ്കാജനകമാണെന്നും എന്നാൽ "ഞങ്ങൾ അവർക്ക് ഇപ്പോഴും രണ്ട് ബില്യൺ ഡോളർ വരെ സാമ്പത്തിക സഹായം നൽകുമെന്നും" ഒരു മുതിർന്ന സർക്കാർ വൃത്തത്തെ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു.
ദക്ഷിണേഷ്യ കേന്ദ്രീകരിച്ചുള്ള ഏഷ്യൻ ക്ലിയറിംഗ് യൂണിയന് നൽകാനുള്ളത് പോലെ, ഏകദേശം രണ്ട് ബില്യൺ ഡോളർ കുടിശ്ശികയായി നൽകുന്നതിന് ലങ്ക ഇന്ത്യയുടെ സഹായം തേടുകയാണെന്നും ഇന്ത്യയിൽ നിന്നുള്ള പ്രതികരണം പോസിറ്റീവ് ആണെന്നും മറ്റൊരാളെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഐഎംഎഫുമായുള്ള സാമ്പത്തിക ക്രമീകരത്തിൽ ചർച്ച നടക്കുന്നത് വരെ ശ്രീലങ്കയ്ക്ക് ആവശ്യമായ സഹായം നീട്ടുന്നതും ചർച്ച ചെയ്യപ്പെട്ടു, ഇത് ഇത്തരത്തിൽ ശ്രീലങ്കയെ സഹായിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് ശ്രീലങ്കൻ ഹൈ കമ്മീഷണറേറ്റിന്റെ പ്രസ്‍താവനയിൽ പറഞ്ഞു.
ലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ഐഎംഎഫുമായി ചേർന്നുള്ള വായ്പ പുനഃക്രമീകരണം പൂർത്തിയാകുന്നതുവരെ ബോണ്ടുകളും സർക്കാരുകളിൽ നിന്നുള്ള കടമെടുക്കലും വിദേശ കടങ്ങളുടെ തിരിച്ചടവും ഉൾപ്പെടെയുള്ളവ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ശ്രീലങ്കൻ സർക്കാർ ചൊവ്വാഴ്ച അറിയിച്ചിരുന്നു. .
കോവിഡിന് ശേഷം ചൈന ലങ്കയ്ക്ക് 1.3 ബില്യൺ ഡോളർ (130 കോടി) വായ്പയും 1.5 ബില്യൺ യുവാൻ കറൻസി കൈമാറ്റവും നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ മുന്നോട്ട് പോകാൻ സാധ്യതയുള്ളത്.
ഇതുസംബന്ധിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല.
ഇന്ത്യയിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ശ്രീലങ്കയ്ക്ക് 500 മില്യൺ ഡോളറിന്റെ പുതിയ ലൈൻ ഓഫ് ക്രെഡിറ്റ് സർക്കാർ നൽകിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിൽ നിന്ന് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെ സംഭരണത്തിനായി 1 ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് സൗകര്യവും ഇന്ത്യ നീട്ടിയിട്ടുണ്ട്. കുറഞ്ഞുവരുന്ന വിദേശ കരുതൽ ശേഖരവും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാനുള്ള 25 ബില്യൺ ഡോളറിന്റെ വിദേശ കടവും കൊണ്ട് ബുദ്ധിമുട്ടുകയാണ് ശ്രീലങ്ക.
ശ്രീലങ്കയുടെ ത്വരിതഗതിയിലുള്ള വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്ക് എന്ത് പങ്ക് വഹിക്കാനാകും എന്നതിനെക്കുറിച്ചും ചർച്ച നടന്നു. സാമ്പത്തിക സഹകരണത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുമായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ശ്രീലങ്കയെ പ്രതിനിധീകരിച്ച് പ്രസിഡൻഷ്യൽ അഡൈ്വസറി ഗ്രൂപ്പ്, സെൻട്രൽ ബാങ്ക് ഗവർണർ, ട്രഷറി സെക്രട്ടറിയും ഇന്ത്യയെ പ്രതിനിധീകരിച്ച് സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും സാമ്പത്തിക കാര്യ സെക്രട്ടറിയുമാണ് ചർച്ചകൾ നടത്തുന്നത്.
ഐഎംഎഫ് യോഗത്തോടനുബന്ധിച്ച് അടുത്തയാഴ്ച ഇന്ത്യയിലേയും ശ്രീലങ്കയിലേയും മന്ത്രിതല പ്രതിനിധികൾ വാഷിംഗ്ടൺ ഡിസിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us