/indian-express-malayalam/media/media_files/uploads/2021/05/covid-india-coronavirus-kerala-live-updates-may-15-499082-FI.jpg)
പ്രതീകാത്മക ചിത്രം
ലണ്ടൻ: കോവിഡ് വന്നുപോയ ചില പുരുഷന്മാരിൽ മാസങ്ങളോളം ബീജക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തൽ. കോവിഡിൽ നിന്നും മുക്തരായ 35 വയസിൽ താഴെ പ്രായമുള്ള ബെൽജിയത്തിലെ 120 പുരുഷന്മാരിൽ നടത്തിയ പഠനത്തിലാണ് ബീജക്കുറവും ബീജങ്ങളുടെ ചലനക്കുറവും കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന കോവിഡ് മുക്തരായി ശരാശരി 52 ദിവസം കഴിഞ്ഞവരുടെ സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചത്.
ബീജത്തിലൂടെ കോവിഡ് അണുബാധ ഉണ്ടാകുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ കോവിഡ് മുക്തരായി ഒരു മാസം കഴിഞ്ഞ 35 പുരുഷന്മാരുടെ ബീജ സാമ്പിളുകൾ പരിശോധിച്ചതിൽ ബീജചലന ശേഷിയിൽ 60 ശതമാനവും 37 ശതമാനം വരെ ബീജത്തിന്റെ എണ്ണത്തിൽ കുറവുണ്ടായതായും കണ്ടെത്തി. രോഗമുക്തി നേടി ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പരിശോധന നടത്തിയ 51 പേരിൽ 37 ശതമാനം വരെ ബീജചലന ശേഷിയിൽ കുറവും 29 ശതമാനം വരെ ബീജക്കുറവും സംഭവിച്ചു. കോവിഡിൽ നിന്നും സുഖംപ്രാപിച്ചു കുറഞ്ഞത് രണ്ട് മാസമെങ്കിലും ആയ 34 പുരുഷൻമാരിൽ ബീജത്തിന്റെ ചലനശേഷി 28 ശതമാനം കുറവും ബീജത്തിന്റെ എണ്ണത്തിൽ ആറ് ശതമാനം വരെ കുറവുമാണ് കണ്ടെത്തിയത്.
"കുട്ടികൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് കോവിഡിന് ശേഷം ബീജത്തിന്റെ ഗുണനിലവാരം കുറയുമെന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകണം" എന്ന് ഗവേഷകർ പറഞ്ഞു. കുറഞ്ഞത് മൂന്ന് മാസമാണ് ഇതിൽ നിന്നും മുക്തി നേടാനുള്ള സമയമെന്നും അത് ഉറപ്പിക്കാനും ചിലരിൽ ഇത് സ്ഥിരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നറിയാനും കൂടുതൽ പഠനം നടക്കുകയാണെന്നും അവർ പറഞ്ഞു.
Also Read:ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്നതിന് തെളിവില്ല; പഠനം
അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രാണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ തീവ്രത കുറവാണെന്നതില്‍ തെളിവുകള്‍ ഇല്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ. മുൻകാല അണുബാധയിൽ നിന്നോ രണ്ട് വാക്സിൻ ഡോസുകളിൽ നിന്നോ ലഭിച്ച പ്രതിരോധശേഷിയെ മറികടക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്നും വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത ഡെല്‍റ്റയേക്കാള്‍ 5.4 മടങ്ങാണെന്നും ഗവേഷകരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
“രോഗലക്ഷണങ്ങളോടു കൂടി ഒമിക്രോണ്‍ പോസിറ്റീവായവരുടേയും അണുബാധ ഉണ്ടായതിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയവരുടേയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡെല്‍റ്റെയേക്കാള്‍ തീവ്രത ഒമിക്രോണിന് കുറവാണെന്നതില്‍ തെളിവില്ലെന്ന് കണ്ടെത്തിയത്,” പഠന റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കുന്ന ആളുകളുടെ വിവരങ്ങള്‍ പരിമിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടില്‍ നവംബർ 29 നും ഡിസംബർ 11 നും ഇടയിൽ കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച എല്ലാ കേസുകളുടെ വിവരങ്ങളും ഇതുവരെ പ്രസിദ്ധീകരിക്കാത്ത പഠനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.