ന്യൂഡൽഹി: കര്‍ഷക നിയമത്തില്‍ കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനും തന്ത്രങ്ങള്‍ മെനയാനും പ്രതിപക്ഷപാര്‍ട്ടികളുമായി സോണിയാ ഗാന്ധി ചര്‍ച്ചകള്‍ ആരംഭിച്ചു. കേന്ദ്രത്തിനെതിരായ പടനീക്കം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
എൻസിപി മേധാവി ശരദ് പവാർ ഇടതുപക്ഷ നേതാക്കളായ സീതാറാം യെചൂരി, ഡി രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കർഷക പ്രക്ഷോഭത്തെക്കുറിച്ച് ചർച്ച ചെയ്തതായി ഇടതുപക്ഷ നേതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ പുതിയ നീക്കം.
പുതിയ കാര്‍ഷിക നിയമങ്ങള്‍ തല്ക്കാലം നടപ്പാക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. കേന്ദ്രസർക്കാർ കർഷക സമരം നേരിട്ട നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞദിവസം കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം.
Read More: കാർഷിക നിയമ ഭേദഗതി: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളും ബില്ലിനെതിരെ രംഗത്തുവന്നതും ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.
ഡൽഹി അതിർത്തിയിൽ പ്രതിഷേധത്തിനിടെ കർഷകർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടോയെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. ആളുകൾ ആത്മഹത്യ ചെയ്യുന്നു. ആളുകൾ തണുപ്പിൽ കഷ്ടപ്പെടുന്നു. ആരാണ് വെള്ളവും ഭക്ഷണവും നൽകി പരിപാലിക്കുന്നത്? വൃദ്ധരും സ്ത്രീകളും സമരത്തിലാണ്. വൃദ്ധരായ കർഷകർ എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നത്? പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” ബെഞ്ച് പറഞ്ഞു. “നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും, ഞങ്ങൾ ഇന്ത്യൻ സുപ്രീം കോടതിയാണ്, ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും,” കോടതി കർഷക സംഘടനകളോട് പറഞ്ഞു.
സമരം തുടരാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നു തന്നെയാണ് കോടതി പറഞ്ഞത്. സുപ്രീംകോടതി ഇടപെട്ട് സമരം അവസാനിപ്പിച്ചെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ സമരവേദി മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ലേയെന്ന് കോടതി കര്‍ഷകരോട് ചോദിച്ചു.