ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് 20 പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, വൈഎസ്ആർസിപി, ബിജെഡി, അകാലിദൾ അടക്കമുള്ള നിരവധി ബിജെപി ഇതര പാർട്ടികൾ പരിപാടിയിൽ പങ്കെടുക്കും.
മേയ് 28 ന് നടക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസിന്റെ പേര് ഇല്ലായിരുന്നു. ചടങ്ങിൽനിന്ന് ബിആർഎസ് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ സംയുക്ത പ്രസ്താവനയുടെ ഭാഗമാകേണ്ടതില്ലെന്ന തീരുമാനം പ്രതിപക്ഷ ക്യാംപിലെ പിഴവുകളെ പ്രതിഫലിപ്പിക്കുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.
രണ്ട് കൂട്ടം ബിജെപി ഇതര പാർട്ടികളാണുള്ളത്- ബിഎസ്‌പി, അകാലിദൾ, ജെഡി (എസ്), ടിഡിപി പോലെ പ്രതിപക്ഷ ഐക്യത്തിൽ പങ്കുചേരാത്തവരും, ബിജെപിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും തുല്യ അകലം പാലിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും, എന്നാൽ മോദി സർക്കാരുമായി അടുത്തിടപഴകുന്നവരുമായ എഐഎഡിഎംകെ, നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി, വൈഎസ് ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈഎസ്ആർസിപി പോലുള്ളവരും. ബിആർഎസ് ഒഴികെ, ഈ ഏഴ് പാർട്ടികൾക്കും പാർലമെന്റിന്റെ ഇരുസഭകളിലും 75 സീറ്റുകളാണുള്ളത്.
പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെഡിയും വൈഎസ്ആർസിപിയും അറിയിച്ചിട്ടുണ്ട്. ”ഗംഭീരവും വിശാലവുമായ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചതിന് നരേന്ദ്ര മോദിജിയെ ഞാൻ അഭിനന്ദിക്കുന്നു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റ് നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു, നമ്മുടെ രാജ്യത്തെ ജനങ്ങൾക്കും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവകാശപ്പെട്ടതാണ്. ഇത്തരമൊരു ശുഭകരമായ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ മനോഭാവമല്ല. എല്ലാ രാഷ്ട്രീയ വൈരാഗ്യങ്ങളും മാറ്റിവെച്ച്, ഈ മഹത്തായ ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെ പാർട്ടി ഈ ചരിത്ര സംഭവത്തിൽ പങ്കെടുക്കും,” ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി ട്വിറ്ററിൽ കുറിച്ചു.
”രാഷ്ട്രപതിയാണ് രാജ്യത്തിന്റെ തലവൻ. ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളെയാണ് പാർലമെന്റ് പ്രതിനിധീകരിക്കുന്നത്. രണ്ടും ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. ഈ ഭരണഘടനാ സ്ഥാപനങ്ങൾ അവയുടെ പവിത്രതയെയും മാഹാത്മ്യത്തെയും ബാധിക്കുന്ന ഏതൊരു വിഷയത്തിനും മുകളിലായിരിക്കണമെന്ന് ബിജെഡി വിശ്വസിക്കുന്നു. അതിനാൽ ബിജെഡി ഈ സുപ്രധാന അവസരത്തിന്റെ ഭാഗമാകും,” ബിജെഡി ദേശീയ വക്താവ് സസ്മിത് പത്ര പ്രസ്താവനയിൽ പറഞ്ഞു.
മേയ് 28 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ 21 ബിജെഡി എംപിമാരും പങ്കെടുത്തേക്കും. തന്റെ പാർട്ടി ഏതെങ്കിലും മൂന്നാം മുന്നണിയുടെയോ പ്രതിപക്ഷ മുന്നണിയുടെയോ ഭാഗമാകില്ലെന്നും 2024-ൽ നടക്കാനിരിക്കുന്ന പൊതു, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് തുടരുമെന്നുമുള്ള ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിന്റെ സമീപകാല പ്രസ്താവന കണക്കിലെടുത്ത് പ്രതിപക്ഷത്തോടൊപ്പം നിൽക്കേണ്ടതില്ലെന്ന പാർട്ടിയുടെ തീരുമാനം പ്രാധാന്യമർഹിക്കുന്നു.
വൈഎസ്ആർസിപിയും ബിജെഡിയും ബിജെപി സർക്കാരിനെതിരെ അപൂർവമായേ നിലപാടെടുത്തിട്ടുള്ളൂ. നോട്ട് നിരോധനം, സർജിക്കൽ സ്‌ട്രൈക്ക്, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് അവർ പാർലമെന്റിൽ നിർണായക ബില്ലുകളെ പിന്തുണച്ചിട്ടുണ്ട്.
അടുത്തിടെ പ്രധാനമന്ത്രി മോദിയെ വിളിച്ചതിന് തൊട്ടുപിന്നാലെ, സംയുക്ത പ്രതിപക്ഷവുമായുള്ള സഖ്യം പട്നായിക് വീണ്ടും തള്ളിക്കളഞ്ഞു. പ്രതിപക്ഷ ഐക്യ പര്യടനത്തിന്റെ ഭാഗമായി പട്നായിക്കിനെ നിതീഷ് വിളിച്ചതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ഇത്. ആന്ധ്ര മുഖ്യമന്ത്രിയും വൈഎസ്ആർസിപി അധ്യക്ഷനുമായ ജഗന്റെയും നിലപാട് വ്യത്യസ്തമല്ല.