/indian-express-malayalam/media/media_files/uploads/2021/11/PM-Modi-in-Nowshera.jpg)
Photo: Twitter/BJP
ശ്രീനഗർ: ദീപാവലി ദിനത്തിൽ ജമ്മു കശ്മീരിലെ നൗഷേരയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് നേരെയുണ്ടാകുന്ന സുരക്ഷാ ഭീഷണികൾക്കെതിരെ സൈന്യത്തിന്റെ തിരിച്ചടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. "ഇവിടത്തെ സമാധാനം തകർക്കാൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഓരോ തവണയും ശക്തമായ മറുപടിയാണ് നൽകിയത്," പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
രാജ്യത്തിന്റെ “സുരക്ഷാ കവചം” എന്ന് സൈനികരെ വിളിച്ച അദ്ദേഹം രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിന് അവരെ അഭിനന്ദിച്ചു. "നിങ്ങൾ കാരണമാണ് നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നത്, ആഘോഷങ്ങളിൽ സന്തോഷമുണ്ടാകുന്നത്," അദ്ദേഹം പറഞ്ഞു.
പ്രതിരോധമേഖലയെ മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. പ്രതിരോധ ബജറ്റിന്റെ 65 ശതമാനവും രാജ്യത്തിനുള്ളിലാണ് ചെലവഴിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"ഇന്ന് രാജ്യത്തിനകത്ത് അർജുൻ ടാങ്കുകൾ നിർമ്മിക്കുന്നു, തേജസ് പോലുള്ള വിമാനങ്ങളും രാജ്യത്തിനകത്ത് നിർമ്മിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു. “നേരത്തെ, സുരക്ഷാ സേനയ്ക്ക് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ വർഷങ്ങളെടുക്കുമായിരുന്നു. പ്രതിരോധ മേഖലയിലെ സ്വാശ്രയത്വം കൈവരിക്കുക മാത്രമാണ് പഴയ രീതികൾ മാറ്റാനുള്ള ഏക മാർഗം." അദ്ദേഹം പറഞ്ഞു.
Also Read: പുതിയ ഇന്ധനവില പ്രാബല്യത്തിൽ; കേരളത്തിൽ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറഞ്ഞു
അതിർത്തി പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും മെച്ചപ്പെട്ടു, ലഡാക്കിനും അരുണാചൽ പ്രദേശിനും ഇടയിലുള്ള റൂട്ടുകൾ, ജയ്‌സാൽമീർ, ആൻഡമാൻ നിക്കോബാർ സ്റ്റാൻഡുകൾ എന്നിവയെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. “ഇത് നമ്മുടെ വിന്യാസശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചു,” അദ്ദേഹം പറഞ്ഞു.
2016ൽ പാക്കിസ്ഥാൻ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള തീവ്രവാദികളുടെ ലോഞ്ച് പാഡുകൾക്കെതിരായ സർജിക്കൽ സ്‌ട്രൈക്കിൽ ഇന്ത്യൻ സൈന്യം വഹിച്ച പങ്കിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. സർജിക്കൽ സ്‌ട്രൈക്കിൽ ഈ ബ്രിഗേഡ് വഹിച്ച പങ്കിനെക്കുറിച്ചോർത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.