/indian-express-malayalam/media/media_files/uploads/2022/10/supreme-court-3-1-1-2.jpeg)
സുപ്രീം കോടതി
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതിന്റെ സ്വാധീനം മനസിലാക്കണമെന്ന് സുപ്രീം കോടതി. 2018-ൽ വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം ഉള്‍ക്കൊള്ളുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത കേസില്‍ തമിഴ്‌നാട് മുൻ എംഎൽഎ എസ് വി ശേഖർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
തന്റെ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെയാണ് ശേഖര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചത്.
“സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഒരു വ്യക്തി, അതിന്റെ സ്വാധീനത്തെയും വ്യാപനത്തെയും കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കണം,” ഹർജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു.
സംഭവം നടന്ന ദിവസം ശേഖര്‍ കണ്ണില്‍ മരുന്നൊഴിച്ചിരുന്നതിനാല്‍ ഷെയര്‍ ചെയ്ത പോസ്റ്റിലെ കാര്യങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് തോന്നുന്ന വ്യക്തി പ്രത്യാഘാതങ്ങള്‍ നേരിടാനും തയാറായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
2018 ഏപ്രിൽ 19-ന് ശേഖർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അധിക്ഷേപകരവും അപകീർത്തികരവും അശ്ലീലവുമായ ഒരു കമന്റ് പ്രസിദ്ധീകരിച്ചു/പ്രചരിപ്പിച്ചതായി ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഈ വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ ശേഖറിനെതിരെ മറ്റ് പരാതികളും ഫയൽ ചെയ്തിട്ടുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.