കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മമത ബാനർജി സർക്കാരിനെയും തൃണമൂൽ കോൺഗ്രസിനെയും കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ ബിജെപി അധികാരം പിടിക്കുമെന്നും മമത ബാനർജി സർക്കാരിനെ പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.
“എന്തുകൊണ്ടാണ് നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുന്നതെന്ന് മമത ചിന്തിക്കണം. സംസ്ഥാനത്തെ ജനങ്ങൾക്ക് മുൻപിൽ മമത പരാജയമാണ്. അതുകൊണ്ട് നേതാക്കൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ബംഗാളിൽ മമത തനിച്ചാകും,” അമിത് ഷാ പറഞ്ഞു.
Read Also: ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് കോൺഗ്രസിന്റെ മുഖപത്രം
“ജനസേവനത്തിനാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. എന്നാൽ, മമത സർക്കാർ പ്രവർത്തിക്കുന്നത് ബന്ധുക്കളെയും സ്നേഹിതരെയും മാത്രം സേവിക്കാനാണ്. ഇടത് സർക്കാരിനേക്കാൾ മോശം ഭരണമാണ് മമതയുടേത്. അഴിമതിയിൽ മുങ്ങികുളിച്ച ഭരണം. ബിജെപി ബംഗാളിൽ അധികാരത്തിലെത്തും. ബംഗാളിനെ വികസന പാതയിൽ നയിക്കും,” അമിത് ഷാ പറഞ്ഞു.
പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് 2021 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് ബിജെപി പ്രവർത്തനങ്ങൾ വിപുലീകരിച്ചു.