/indian-express-malayalam/media/media_files/uploads/2020/09/spb-3.jpg)
Singer SP Balasubrahmanyam passes away: വിഖ്യാത തെന്നിന്ത്യന്‍ ഗായകന്‍ എസ് പി ബാലസുബ്രമണ്യം അന്തരിച്ചു 74 വയസ്സായിരുന്നു. ചെന്നൈ എം ജി എം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് മരണം സംഭവിച്ചതായി മകന്‍ എസ് പി ചരണ്‍ അറിയിച്ചു.
'എസ് പി ബാലസുബ്രമണ്യം എല്ലാവര്‍ക്കും സ്വന്തം. ഇനി അദ്ദേഹം തന്റെ പാട്ടുകളിലൂടെ ജീവിക്കും. ഇന്ന് ഉച്ചയ്ക്ക് 1.04ന് മരണം സംഭവിച്ചു,' ചരണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അദ്ദേഹത്തിന്റെ ഭൗതികശരീരം ചെന്നൈ നൂങ്കംപാക്കത്തെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് (സെപ്തംബർ 26-ശനി) പരിമിതമായ സമയം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുമെങ്കിലും ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായിരിക്കും പ്രവേശനം അനുവജദിക്കുക. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
അതിനു ശേഷം ചെന്നൈയുടെ പരിസരത്തുള്ള റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ മൃതദേഹം പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ.
വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചത്. മരണ വാർത്ത അറിഞ്ഞതിന് പിറകേ വൻ ജനാവലിയാണ് അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ എത്തിച്ചേർന്നത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 5 നാണ് എസ് പി ബാലസുബ്രമണ്യത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
#RIPSPB 1:04pm
— venkat prabhu (@vp_offl) September 25, 2020
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാവുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമായ പുരോഗതി കൈവരിച്ചുവെന്ന് മകന്‍ എസ് പി ചരണ്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും ചെയ്തിരുന്നു.
സെപ്തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചതായി ചരണ്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. എന്നാല്‍ ശ്വാസകോശവുമായടക്കം ബന്ധപ്പെട്ട രോഗബാധകള്‍ കാരണം അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ചരണ്‍ വ്യക്തമാക്കി.
അച്ഛന്‍ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ചരണ്‍ ഈ മാസം 14ന് അറിയിച്ചിരുന്നു. 15-20 മിനിറ്റ് വരെ ഇരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നുമാണ് ചരണ്‍ അന്ന് പറഞ്ഞത്.
എന്നാല്‍ ആരാധകലോകത്തിന്റെയും സംഗീത പ്രേമികളുടെയും പ്രാര്‍ത്ഥനകളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കിക്കൊണ്ടാണ് എസ് പി ബാലസുബ്രമണ്യം യാത്രയായത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.