ചണ്ഡിഗഢ്: രണ്ട് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെയാണ് ഗുരുദാസ്‍പൂര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖര്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ തിളക്കമേറിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ഗുരുദാസ്പൂരിലും ചണ്ഡീഗഢിലും മറ്റിടങ്ങളിലും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആഘോഷം തുടങ്ങിക്കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ പുത്തന്‍ ഉണര്‍വിനുളള പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഈ വിജയമെന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രതികരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിലേക്കുളള കുതിപ്പാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയെടുക്കാന്‍ തയ്യാറെടുക്കുന്ന രാഹുല്‍ ഗാന്ധിക്ക് ചുവന്ന വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ‘മനോഹരമായ ദീപാവലി സമ്മാനം’ ആണ് ഇതെന്നാണ് നവജോത് സിംഗ് സിദ്ധു പ്രതികരിച്ചത്.
ചലച്ചിത്ര നടനും ഗുരുദാസ്പുർ എംഎൽഎയുമായ വിനോദ് ഖന്നയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സുനിൽ ജാഖര്‍ 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് വിജയിച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ജയം കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കുന്നതാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 2014ലെ നാണം കെട്ട തോല്‍വിക്ക് ശേഷം ഗുരുദാസ്പൂര്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഏറെ പരിശ്രമം നടത്തിയിരുന്നു.