ന്യൂഡൽഹി: ബോളിവുഡിന്റെ പഴയകാല പ്രണയനായകൻ ശശി കപൂർ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബയിലെ ആശുപത്രിയിൽ വച്ചായിരുന്നു താരത്തിന്റെ മരണം. സംസ്കാരം നാളെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബാലനടനായി സിനിമയിലെത്തിയ ശശി കപൂർ നായകനായും നിർമ്മാതാവായും സംവിധായകനായും ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകി. 160ഓളം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂർ ന്യൂഡൽഹി ടൈംസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായിരുന്നു. മുഹാഫിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. 2011ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 2014ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചു.
ദീവാർ, സത്യം ശിവം സുന്ദരം, തൃശൂൽ, കഭി കഭി തുടങ്ങിയവ ശശി കപൂറിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. രാജ്കപൂർ, ഷമ്മി കപൂർ എന്നിവരുടെ ഇളയ സഹോദരനായ ശശി കപൂർ നാലാം വയസിൽ തന്നെ താരമായി അരങ്ങേറ്റം കുറിച്ചു. 1961ൽ ഇറങ്ങിയ ധർമ്മപുത്രയിലൂടെ നായക വേഷത്തിൽ അരങ്ങേറ്റം.
1958 ൽ ബ്രിട്ടീഷ് നടീയായ ജെന്നിഫർ കെൻഡലിനെ വിവാഹം ചെയ്തു. ഇവർ ഒരുമിച്ച ആയിടക്ക് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984 ൽ ജെന്നിഫർ കെൻഡൽ ക്യാൻസർ മൂലം മരണമടഞ്ഞു. കരൺ കപൂർ, കുനാൽ കപൂർ, സഞ്ജന കപൂർ എന്നിവരാണ് മക്കൾ.
12ഓളം ഇംഗ്ളീഷ് ചിത്രങ്ങളിലും ശശി കപൂർ അഭിനയ മികവു തെളിയിച്ചു. അമിതാബ് ബച്ചനും റിഷി കപൂറും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച അജൂബയുടെ നിർമ്മാതാവും സംവിധായനുമായിരുന്നു. ജുനൂൻ, കലിയുഗ്, 36 ചൗരിംഗി ലേയ്ൻ, വിജേത, ഉൽസവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും നിർമ്മിച്ചു.
പ്രശസ്ത നടന് പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂര്‍ പൃഥ്വിരാജ് തിയേറ്ററിനെ പുനരുദ്ധരിച്ച് ബോളിവുഡിന് നല്കി. രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ താരത്രയങ്ങളില്‍ ഇളയയാളാണ് ബോളിവുഡിന്റെ ഈ പഴയപ്രണയനായകന്‍.