രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി എൻസിപി മേധാവി ശരദ് പവാർ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. പവാറിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നിരവധി പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെയും ‘പ്രമുഖരുടെയും’ യോഗം ചേരുമെന്ന് എൻസിപി വക്താവും മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിയുമായ നവാബ് മാലിക് ട്വീറ്റിൽ പറഞ്ഞു.
വോട്ടെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ പവാർ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ തീരുമാനം. ഈ മാസം രണ്ടാം തവണയാണ് പ്രശാന്ത് കിഷോറിനെ പവാർ സന്ദർശിക്കുന്നത്. ന്യൂഡൽഹിയിലെ എൻസിപി മേധാവിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. ബിജെപിക്കെതിരെ ഒരു മൂന്നാം മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾക്ക് ഇത് ആക്കം കൂട്ടിയിട്ടുണ്ട്.
“നാളെ 2021 ജൂൺ 22 ചൊവ്വാഴ്ച രാവിലെ 11: 30 ന് ഞങ്ങളുടെ പാർട്ടി പ്രസിഡന്റ് ശരദ് പവാറിന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിലെ ജൻപഥ് 6 വസതിയിൽ യോഗം ചേരും,” മാലിക് ട്വീറ്റിൽ പറഞ്ഞു. എന്നാൽ, യോഗം വൈകുന്നേരം 4 മണിയിലേക്ക് പുനഃക്രമീകരിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു.
Read More: ഗാസിയാബാദിൽ മുസ്ലിം വയോധികനെ മർദിക്കുന്ന വീഡിയോ; 50 ട്വീറ്റുകൾക്ക് ട്വിറ്റർ നിയന്ത്രണമേർപ്പെടുത്തി
യോഗത്തിൽ നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, ടിഎംസി നേതാവ് യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടിയിൽ നിന്നുള്ള സഞ്ജയ് സിംഗ്, സിപിഐയിൽ നിന്നുള്ള ഡി രാജ, സഞ്ജയ് ഝാ എന്നിവർ പങ്കെടുക്കുമെന്ന് മാലിക് പറഞ്ഞു.
രാഷ്ട്രീയക്കാർക്ക് പുറമെ മുതിർന്ന അഭിഭാഷകൻ കെടിഎസ് തുളസി, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്‌വൈ ഖുറേഷി, മുൻ അംബാസഡർ കെസി സിങ്, ഗാനരചയിതാവ് ജാവേദ് അഖ്തർ, അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്, സംവിധായകൻ പ്രീതിഷ് നന്ദി, മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, അഷുതോഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
വോട്ടെടുപ്പ് തന്ത്രജ്ഞനുമായുള്ള എൻസിപി മേധാവിയുടെ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ, എല്ലാ പ്രതിപക്ഷ നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരാൻ പവാർ ശ്രമിക്കുന്നുണ്ടെന്ന് മാലിക് പറഞ്ഞു. “പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗും നാളെ ഡൽഹിയിൽ നടക്കും,” മാലിക്കിനെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നേരത്തെ, പവറുമായുള്ള കൂടിക്കാഴ്ച ഒരു സൗഹൃദ സന്ദർശനമാണെന്നായിരുന്നു പ്രശാന്ത് കിഷോർ പറഞ്ഞത്. തൃണമൂൽ കോൺഗ്രസിനോടും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച എല്ലാ നേതാക്കൾക്കും നന്ദിപറയുന്നതിന്റെ ഭാഗമാണ് സന്ദർശനമെന്നും കിഷോർ വിശേഷിപ്പിച്ചിരുന്നു.പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെപ്പ് തന്ത്രം രൂപപ്പെടുത്താൻ കിഷോർ സഹായിച്ചിട്ടുണ്ട്.