/indian-express-malayalam/media/media_files/uploads/2023/07/Sharad-Pawar-1.jpg)
ശരദ് പവാർ
മുംബൈ: പാർട്ടി പ്രവർത്തകർക്കിടയിൽ വിശ്വാസം വളർത്താനും, പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുമായുള്ള സംസ്ഥാന പര്യടനത്തിന് തുടക്കം കുറിക്കാൻ 82-ാം വയസിലും മുന്നിട്ടിറങ്ങി മുതിർന്ന രാഷ്ട്രീയക്കാരനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവനുമായ ശരദ് പവാർ. സഹോദര പുത്രനായ അജിത് പവാർ എല്ലാ എൻസിപി എംഎൽഎമാരുടെയും പിന്തുണ അവകാശപ്പെടുകയും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബിജെപി-സേന സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതിനു പിന്നാലെയാണ് ശരദ് പവാർ സംസ്ഥാന പര്യടനത്തിന് തുടക്കമിട്ടത്.
തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് പൂനെയിൽനിന്നുമാണ് പര്യടനം തുടങ്ങിയത്. കുറഞ്ഞത് നാലിടങ്ങളിലെങ്കിലും അദ്ദേഹം പാർട്ടി പ്രവർത്തകരെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തു. ‘ശരദ് പവാർ മാത്രമാണ് ഞങ്ങളുടെ ബോസ്’ എന്നിങ്ങനെയുള്ള പോസ്റ്ററുകളോടെ ഏകദേശം മൂവായിരത്തോളം പേർ അദ്ദേഹത്തെ സ്വീകരിച്ചു.
സത്താറ ജില്ലയിലെ കരാഡിൽ പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനുമുമ്പായി പവാർ തന്റെ രാഷ്ട്രീയ ഉപദേഷ്ടാവും മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായ യശ്വന്ത്റാവു ചവാന്റെ സ്മാരകത്തിൽ ആദരമർപ്പിച്ചു. കരാഡ് നോർത്ത് എംഎൽഎ ബാലാസാഹേബ് പാട്ടീൽ, സത്താറ എംപി ശ്രീനിവാസ് പാട്ടീൽ, എംഎൽഎമാരായ അനിൽ ദേശ്മുഖ്, രോഹിത് പവാർ എന്നിവരുൾപ്പെടെ എൻസിപി അനുഭാവികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനും അദ്ദേഹത്തോടൊപ്പം ചേർന്നു. വായ് എംഎൽഎ മകരന്ദ് പാട്ടീലും പങ്കെടുത്ത എൻസിപി എംഎൽഎമാരിൽ ഉൾപ്പെടുന്നു.
''മഹാരാഷ്ട്രയിലും രാജ്യത്തും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനപ്രിയരായ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്ന ശക്തികൾക്കെതിരെ നമ്മൾ പോരാടേണ്ടതുണ്ട്. നിർഭാഗ്യവശാൽ, നമ്മുടെ സഹപ്രവർത്തകരിൽ കുറച്ചുപേർ അത്തരം ശക്തികൾക്ക് ഇരയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജനങ്ങൾ അവർക്ക് കീഴടങ്ങില്ല. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ തകർക്കുന്ന ഈ ശക്തികളെ ഒരു പാഠം പഠിപ്പിക്കും,'' കാരാടിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് പവാർ പറഞ്ഞു.
''പുതുതായി എന്തെങ്കിലും നടപ്പിലാക്കണമെന്ന് ഞാന ആലോചിക്കുമ്പോൾ രണ്ടു നഗരങ്ങളാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്. ആദ്യത്തേത് സത്താരയും രണ്ടാമത്തേത് കോൽഹാപൂരും. എൻസിപിയിൽ, പാർട്ടിയെ ശക്തിപ്പെടുത്താനും സാമുദായിക സൗഹാർദം നിലനിർത്താനും ആയിരക്കണക്കിന് പ്രവർത്തകരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും, നമ്മുടെ സഹപ്രവർത്തകരിൽ കുറച്ചുപേർ മറ്റൊരു വഴി തിരഞ്ഞെടുത്തു. നമ്മുടെ പ്രത്യയശാസ്ത്രവുമായി ഏറ്റുമുട്ടുന്ന ശക്തികൾക്കൊപ്പം അവർ ചേർന്നു. ഞങ്ങളെ വിശ്വസിച്ച തൊഴിലാളികൾ നിരാശരാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ പര്യടനം ആരംഭിച്ചത്,'' സത്താരയിൽ പവാർ പറഞ്ഞു.
നമ്മൾ കഠിനാധ്വാനം ചെയ്താൽ ഏതാനും മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തിന്റെ (രാഷ്ട്രീയ) സാഹചര്യം നമുക്ക് ഗുണകരമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് പിന്തുണ അറിയിക്കാൻ ഒരു എംഎൽഎയെയും വിളിച്ചിട്ടില്ല. 8-10 ദിവസങ്ങൾക്ക് ശേഷം എന്താണ് സംഭവിച്ചതെന്ന് ആളുകൾക്ക് മനസ്സിലാകും. ആരൊക്കെ എവിടെ പോയെന്ന് പരിശോധിക്കാൻ ഞാൻ മെനക്കെടാറില്ല. ഭാവിയിൽ പാർട്ടിക്ക് മികച്ച ഫലങ്ങൾ ഉറപ്പാക്കാനാണ് ഇന്നത്തെ തന്റെ പര്യടനമെന്നും പവാർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.