/indian-express-malayalam/media/media_files/uploads/2020/02/shaheen-bagh-4.jpg)
ഡൽഹി: സ്വന്തം രാജ്യത്ത് ജീവിച്ച് മരിക്കാനായുള്ള അവകാശത്തിനായി രക്ഷിതാക്കൾ പോരാടുമ്പോൾ ഷഹീൻ ബാഗിൽ തണുപ്പ് താങ്ങാനാകാതെ മരിച്ച നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞ് എല്ലാവരിലും നൊമ്പരമാകുന്നു. ജനുവരി 29നാണ് ആരിഫ്-നസിയ ദമ്പതികളുടെ മകനെ പനി കൂടിയതു മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാക്കാനാകൂ എന്ന് ആശുപത്രി അധികൃതർ പറയുന്നു.
എന്നാൽ എന്തു വന്നാലും പുറകോട്ടില്ലെന്നാണ് നസിയ പറയുന്നത്. തന്റെ ഒരു വയസുള്ള മകനും അഞ്ച് വയസുകാരി മകൾക്കുമൊപ്പമാണ് ഇപ്പോൾ നസിയ പ്രതിഷേധം തുടരുന്നത്. പൗരത്വ ഭേദഗതി നിയമമാണ് തന്റെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് നസിയ പറയുന്നു.
"ഭാവിക്കുവേണ്ടി പോരാടുന്നതിനായി ഞാൻ അവനെ പ്രതിഷേധത്തിന് കൊണ്ടുവരുമായിരുന്നു. അവൻ ഈ പോരാട്ടങ്ങളുടെ സാക്ഷി മാത്രമായിരുന്നു. എപ്പോഴും സഹോദരങ്ങളോടൊപ്പം കളിച്ചുകൊണ്ടിരിക്കും. പ്രതിഷേധക്കാർ അവന് ഒരു ത്രിവർണ്ണ ഷാൾ നൽകി, അവർ അവനെ സ്നേഹിച്ചു. ”
നസിയയുടെ ഭർത്താവ് മുഹമ്മദ് ആരിഫ് ഒരു എംബ്രോയിഡറി ഷോപ്പിലെ ജീവനക്കാരനായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ജാമിയയിൽ നടന്ന അക്രമത്തെത്തുടർന്ന് താൻ ജോലി ഉപേക്ഷിച്ചതായും അന്നുമുതൽ ഇ-റിക്ഷ ഓടിക്കുകയാണെന്നും ആരിഫ് പറയുന്നു.
തങ്ങളുടെ കൻ മുഹമ്മദ് ജഹാന്റെ അവസാന ചിത്രം പ്രതിഷേധത്തിനിടെ ത്രിവർണത്തിലുള്ള ഷാൾ ധരിച്ച് എടുത്തതാണെന്ന് ആ മാതാപിതാക്കൾ പറയുന്നു.
"ഞാൻ ഇപ്പോൾ ആരെയും ഭയപ്പെടുന്നില്ല. എനിക്ക് ഇതിനകം ഒരു കുട്ടിയെ നഷ്ടപ്പെട്ടു. ഇതേ കാരണത്താൽ എന്റെ മറ്റ് രണ്ടു കുഞ്ഞുങ്ങളുടെ ജീവൻ ത്യജിക്കേണ്ടി വന്നാലും ഞാൻ പുറകോട്ടില്ല. ഈ തീരുമാനത്തെ എന്റെ കുടുംബം പിന്തുണച്ചേക്കില്ല, പക്ഷേ ഇതൊരു വലിയ കാര്യത്തിനു വേണ്ടിയാണ്."
കുട്ടിയുടെ മരണ രാത്രി ഓർമിച്ചുകൊണ്ട് ആരിഫ് പറഞ്ഞു: “ജനുവരി 29 ന് നസിയ കുട്ടികളുമായി രാത്രി 10 മണിയോടെ വീട്ടിലെത്തി. ജഹാന് പനി ഉണ്ടെന്ന് അവർ പറഞ്ഞു. ഞാൻ അവന് കുറച്ച് പാൽ കൊടുത്തു. ഞങ്ങൾ ഉറങ്ങാൻ പോയി. പുലർച്ചെ രണ്ടരയോടെ അവൻ കരയാൻ തുടങ്ങി. പിറ്റേന്ന് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നാൽ രാവിലെ അവൻ മരിച്ചു കിടക്കുന്നതാണ് ഞങ്ങൾ കണ്ടത്. കുലുക്കി വിളിച്ചിട്ടും അവൻ പ്രതികരിച്ചില്ല. പൾസും ഇല്ലായിരുന്നു.”
മാതാപിതാക്കൾ കുഞ്ഞിനെ അൽഷിഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് ആശുപത്രി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us