/indian-express-malayalam/media/media_files/uploads/2020/06/Covid-Vaccine.jpg)
കൊറോണ വൈറസിനെതിരായി ഓക്സ്‌ഫോർഡ് സർവകലശാല വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി. ഇന്ത്യയുടെ പരമോന്നത ഡ്രഗ്സ് റെഗുലേറ്ററി ബോഡിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകിയത്. പൂനെ ആസ്ഥാനമായ സ്ഥാപനം സമർപ്പിച്ച പുതുക്കിയ നിർദ്ദേശം പഠിച്ച ശേഷം എസ്‌ഐഐയെ ഈ പരീക്ഷണങ്ങൾ നടത്താൻ അനുവദിക്കണമെന്ന് വിദഗ്ദ്ധ സമിതി വെള്ളിയാഴ്ച ശുപാർശ ചെയ്തതിനെ തുടർന്നാണ് നടപടി.
തിങ്കളാഴ്ചയാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡിനെതിരായ വാക്സിൻ വികസനത്തിലെ നിർണായക ഘട്ടങ്ങളിൽ ഇന്ത്യയും ഭാഗമാകുമെന്ന് ഉറപ്പായി. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് നീങ്ങുന്നത്.
ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് വാക്സിൻ നിർമ്മാണത്തിൽ പങ്കാളികളായ സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയുമായാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൈകോർത്തിരിക്കുന്നത്. 1600 പേരിലാണ് രാജ്യത്ത് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം സംഘടിപ്പിക്കുന്നത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ കോവിഡ്-19 വാക്സിൻ മനുഷ്യന്റെ പരീക്ഷണങ്ങൾ മികച്ച പൊസിറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. നിലവിലെ ഗവേഷണങ്ങളും റിസൾട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ കോവിഡ്-19 നുള്ള വാക്സിൻ ഒക്ടോബറിൽ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
ഓക്സ്ഫോർഡ് വാക്സിന്റെ മനുഷ്യ പരീക്ഷണങ്ങൾ ഇത് രോഗത്തിനെതിരെ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു കൂട്ടം യുകെ സന്നദ്ധപ്രവർത്തകർക്ക് നൽകിയ വാക്സിൻ പരീക്ഷണ റിപ്പോർട്ട് പ്രകാരം രക്തസാംപിളുകൾ ആന്റിബോഡികളും കില്ലർ ടി സെല്ലുകളും ഉത്പാദിപ്പിക്കാൻ ശരീരത്തെ ഉത്തേജിപ്പിച്ചതായി കാണിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.