Coronavirus (COVID-19) Vaccine Tracker: ലോകത്തെ ആദ്യ കോവിഡ് വാക്സിനായ സ്പുട്നിക്ക് 5ന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഡേറ്റ മോസ്‌കോയിലെ ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ‌്യൂട്ട് അടുത്തിടൊണ് പ്രസിദ്ധീകരിച്ചത്. വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിച്ച് പ്രസിദ്ധീകരിച്ച ഡേറ്റ ഇന്ത്യക്ക് കൈമാറിയതായി വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ വാക്‌സിന്‍ 76 പേരിലായിരുന്നു പരീക്ഷിച്ചത്. സ്പുടിനിക് 5 പ്രയോഗിച്ചവരിലെല്ലാം 21 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആര്‍ക്കും തന്നെ ശാരീരികപ്രശ്‌നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിട്ടുമില്ലെന്ന് റഷ്യ അവകാശപ്പെടുന്നു. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താനാണ് ആലോചിക്കുന്നതെന്നാണ് വിവരം. ഇന്ത്യയിലെ റെഗുലേറ്റിങ് അതോറിറ്റിയുടെ അനുമതി വാങ്ങിയ ശേഷമാകും മൂന്നാം ഘട്ട പരീക്ഷണം ഇവിടെ നടത്തുക.
നേരത്തേ വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി.ബി വെങ്കടേഷ് വര്‍മയുമാണ് വാക്സിനുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്.
അതേസമയം സൗദി അറേബ്യ, യുഎഇ, ബ്രസീല്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ തയാറാണെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ് ഫണ്ടിന്റെ സ്പുട്നിക്ക് വി വെബ്സൈറ്റില്‍ പറയുന്നു.
നിലവില്‍ വാക്‌സിന് ഉല്‍പ്പാദനത്തിന് റഷ്യന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയടക്കം 20 രാജ്യങ്ങള്‍ റഷ്യന്‍ നിര്‍മിത വാക്‌സിനില്‍ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്പുട്നിക്ക് 5ന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ 40,000 പേര്‍ ഭാഗമാകുമെന്ന് ലാന്‍സെറ്റ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവിധ പ്രായത്തിലുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
വാക്‌സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റഷ്യന്‍ പ്രതിരോധമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതിന്റെ വീഡിയോ ഇന്ത്യയിലെ റഷ്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ വാക്‌സിന് അന്തിമ അംഗീകാരം നല്‍കുന്നതിന് മുന്‍പ് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം നടത്തേണ്ടതുണ്ടെതെന്നും പഠനത്തില്‍ പറയുന്നു.
Read in English: Russia shares data on vaccine with India, one option is Phase 3 trials here