/indian-express-malayalam/media/media_files/uploads/2023/08/Cheettah.jpg)
Photo: Kuno National Park
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് ചീറ്റപ്പുലികളെ എത്തിച്ചുള്ള രാജ്യത്തിന്റെ ചീറ്റ പദ്ധതിയില്‍ ഗുരുതര ആശങ്കകള്‍ ഉന്നയിച്ച് ദക്ഷിണാഫ്രിക്ക, നമീബിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍. ജൂലൈ മധ്യത്തോടെ അയച്ച രണ്ട് കത്തുകളിലായി കുനൊ ദേശിയ പാര്‍ക്കില്‍ സംഭവിച്ച ചീറ്റകളുടെ മരണത്തില്‍ ചിലത് ഒഴിവാക്കാനാകുമായിരുന്നെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ പദ്ധതിയുടെ രഹസ്യസ്വഭാവം, വൈദഗ്ധ്യമില്ലായ്മ, കെടുകാര്യസ്ഥത എന്നിവ തിരിച്ചടിയായി. ചീറ്റകളുടെ മരണം എട്ടായി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു വിദഗ്ധരുടെ കത്ത്.
റേഡിയോ കോളര്‍ മൂലമുള്ള അണുബാധകള്‍ കണ്ടെത്താനാകാതെ പോയത് മുതല്‍ സ്ഥിരമായി ഭക്ഷണം നല്‍കുന്ന കാര്യങ്ങളില്‍ വരെയുണ്ടായ വീഴ്ചകള്‍ ചീറ്റ പദ്ധതി സംബന്ധിച്ച് വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താനായി.
/indian-express-malayalam/media/media_files/uploads/2023/08/Screenshot-2023-08-06-044226.webp)
കുനൊയിലെ ജീവനക്കാര്‍, ചീറ്റ പ്രോജക്ട് ബയോളജിസ്റ്റുകൾ, സാങ്കേതിക സഹായികള്‍, പ്രദേശിക ഗ്രാമീണര്‍ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ഭക്ഷണം
പ്രോട്ടോക്കോള്‍ അനുസരിച്ച് ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചതിന് ശേഷം കുറച്ച് ആഴ്ചകള്‍ ക്വാറന്റൈനിലായിരിക്കും. ശേഷം വേട്ടയാടുന്നതിനായി പ്രത്യേക മേഖലയിലേക്ക് (ബോമാസ്) വിടും. പ്രദേശവുമായി ഇണങ്ങി സ്ഥിരമായി വേട്ടയാടാന്‍ തുടങ്ങിയാല്‍ മാത്രമാണ് കാട്ടിലേക്ക് മാറ്റുക.
കാട്ടിലേക്ക് വിട്ടതിന് ശേഷവും ചീറ്റകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടായിരുന്നെന്നാണ് കുനൊയിലെ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
എല്ലാ നാല് ദിവസവും കുറഞ്ഞത് 150 കിലോഗ്രാം മാംസം വാങ്ങിക്കാറാണ് പതിവ്. മാംസം കഷണങ്ങളാക്കി ഒരു ചീറ്റയ്ക്ക് അഞ്ച് കിലോ വീതമാണ് നല്‍കുന്നത്. ചീറ്റകള്‍ക്ക് അനുവദിച്ചിരിക്കുന്ന ബോമാസിലും പുറത്തുമെല്ലാം ഇത് വിതരണം ചെയ്യും, പദ്ധതിയുടെ ഭാഗമായ ഒരാള്‍ പറഞ്ഞു.
വേട്ടയാടല്‍ മേഖലയിലെത്തി ചീറ്റകള്‍ക്ക് ഭക്ഷണം നല്‍കുന്നത് വേട്ടായാടാനുള്ള താല്‍പ്പര്യം കുറയാന്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
"ബോമകൾ എന്നത് ചീറ്റകളെ പ്രാദേശിക പരിസ്ഥിതിയിലേക്കും ഇരപിടിക്കുന്ന ജീവിവർഗങ്ങളിലേക്കും അടുപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. ബോമകള്‍ക്ക് പുറത്തിറങ്ങിക്കഴിഞ്ഞാൽ അനാവശ്യമായി ചീറ്റകളെ ഒന്നും ശീലിപ്പിക്കരുത്. അവയുടെ വേട്ടയാടാനുള്ള സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുംവിധമുള്ള തീറ്റ നൽകരുത്," വന്യജീവി ജീവശാസ്ത്രജ്ഞൻ ഡോ. രവി ചെല്ലം പറഞ്ഞു.
കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് അംഗീകരിക്കപ്പെട്ട നടപടിയല്ലെന്ന് ചീറ്റ സ്റ്റിയറിങ് കമ്മിറ്റി മേധാവി ഡോ രാജേഷ് ഗോപാൽ പറഞ്ഞു. ഇതിനെക്കുറിച്ച് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.