ന്യൂഡൽഹി: ഒരു വർഷം മുമ്പ് കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് രാഹുൽ ഗാന്ധി. സിന്ധ്യ കോൺഗ്രസിലായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകേണ്ട ആളായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ബിജെപിയിലെ ബാക്ക് ബെഞ്ചർ മാത്രമാണെന്നുമായിരുന്നു രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനമായിരുന്നു സിന്ധ്യയ്ക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ.
Read More: നൂറ് ദിവസമല്ല, നൂറ് മാസമായാലും ഈ പോരാട്ടത്തിൽ കർഷകർക്കൊപ്പം: പ്രിയങ്ക ഗാന്ധി
“ബിജെപിയില്‍ അദ്ദേഹം പിന്‍സീറ്റിലാണ് ഇരിക്കുന്നത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നമുക്കൊപ്പവും,” രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതില്‍ നിന്ന് ആരെയും തടയില്ലെന്നും എന്നാല്‍ പാര്‍ട്ടി വിട്ട് പോകുന്നവരെ നിര്‍ബന്ധിപ്പിച്ച് നിലനിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രാഹുൽ അത്തരം പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് ബി.വി.ശ്രീനിവാസ് പറഞ്ഞു. “ആരാണ് പാർട്ടിയിലേക്ക് വരുന്നത്, ആരാണ് പോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ബിജെപിക്കും ആർഎസ്‌എസിനുമെതിരെ പോരാടാനും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.”
2020 മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 22 എംഎല്‍എമാരും സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.