/indian-express-malayalam/media/media_files/uploads/2022/09/supreme-court-to-livestream-3-hearings-701392-today-for-the-first-time.jpg)
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതി. സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചില്‍ മൂന്ന് പേരും സംവരണം ശരിവച്ചു. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബെല എം ത്രിവേദി, ജെബി പര്‍ദിവാല എന്നിവരാണ് പിന്തുണച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് സംവരണത്തെ എതിര്‍ത്തത്.
സാമ്പത്തികസ്ഥിതി അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് 103-ാം ഭേദഗതി. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാരുടെ വാദം. ഭേദഗതിയുടെ ഭരണഘടനാ സാധുതയടക്കമുള്ള വിഷയങ്ങള്‍ സുപ്രീം കോടതി പരിഗണിച്ചിരുന്നു.
പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കുന്നതിനായി സാമ്പത്തികാവസ്ഥ മാത്രം അടിസ്ഥാനമാക്കരുതെന്ന് 1992-ല്‍ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണിതെന്നും ഹര്‍ജിക്കാര്‍ പറയുന്നു. സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് സംസ്ഥാനങ്ങളുടെ കടമയാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
2019-ലാണ് കേന്ദ്രം ഭരണഘടനയുടെ 15,16 അനുഛേദങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്നത്. ഭേദഗതി നിലവില്‍ വന്നതോടെ ജെനറല്‍ വിഭാഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ലഭിച്ചു. പ്രസ്തുത വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി കണക്കാക്കുന്നത് വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവരെയാണ്. സര്‍ക്കാര്‍ ജോലികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംവരണ പരിധിയിലും വന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.