/indian-express-malayalam/media/media_files/uploads/2018/10/rohingya.jpg)
ന്യൂഡല്‍ഹി: അസമില്‍ നിന്നും ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തളളി. ഏഴ് പേരും അനധികൃത കുടിയേറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയതാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മുന്നംഗ ബെഞ്ച് വ്യക്തമാക്കി. കൂടാതെ ഇവരുടെ പൗരത്വം മ്യാന്‍മര്‍ അംഗീകരിച്ച സാഹചര്യത്തില്‍ കോടതി ഇടപെടുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അതേസമയം റോഹിങ്ക്യക്കാരെ സംരക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിക്കാരന് വേണ്ടി വാദിച്ചു. 10,000 റോഹിങ്ക്യന്‍ വംശജരെയാണ് മ്യാന്‍മറില്‍ കൂട്ടക്കൊല ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 'അവര്‍ അനധികൃത കുടിയേറ്റക്കാരല്ല, അഭയാര്‍ത്ഥികളാണ്. ഏഴ് പേരോടും സംസാരിക്കാനായി കോടതി ഐക്യരാഷ്ട്രസഭാ ഹൈക്കമ്മീഷണറെ അയയ്ക്കണം. ഇവരെ സംരക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്', പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ 'ഞങ്ങളുടെ ഉത്തരവാദിത്തം എന്താണെന്ന് നിങ്ങള്‍ പഠിപ്പിക്കേണ്ട' എന്നാണ് ബെഞ്ച് പ്രശാന്ത് ഭൂഷനോട് പറഞ്ഞത്.
2012 മുതല്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ കഴിയുന്ന ഏഴുപേരെയാണ് വ്യാഴാഴ്ച തിരിച്ചയക്കാന്‍ തീരുമാനമായത്. ഇതാദ്യമായാണ് ഇന്ത്യ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ച് അയയ്ക്കുന്നത്. മണിപ്പൂരിലെ മോറേ അതിര്‍ത്തിയില്‍ വച്ച് ഇവരെ മ്യാന്മാര്‍ അധികൃതര്‍ക്ക് കൈമാറാനാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ സംബന്ധിച്ച രേഖകള്‍ മ്യാന്മറിന് കൈമാറിയതാണെന്നും തങ്ങളുടെ പൗരന്മാരാണെന്ന് മ്യാന്മര്‍ സ്ഥിരീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ 2012 ലാണ് പിടിയിലായത്. 26നും 32 നുമിടയില്‍ പ്രായമുള്ളവരാണ് ഇവരെല്ലാവരും. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക് പ്രകാരം ഇന്ത്യയിലുള്ളത് 14000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ്. എന്നാല്‍ 40000 പേര്‍ ഇവിടെയുണ്ടെന്നാണ് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.