/indian-express-malayalam/media/media_files/uploads/2021/05/Supreme-Court-2-1.jpg)
ഡൽഹി: ഇരുപത്തിയൊന്നുക്കാരിയായ കാമുകിയെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ആത്മീയ ഗുരു നൽകിയ ഹർജി കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് യുഎസ് കോടതിയിൽ നടന്ന പോപ്പ് ഗായിക ബ്രിട്നി സ്പിയേറ്‌സിന്റെ കേസും പരാമർശിച്ചു.
നാല്പത്തിരണ്ടുക്കാരനായ ഹർജിക്കാരന് രണ്ടു കുട്ടികൾ ഉണ്ടെന്നും വിവാഹിതനാണെന്നും സംശയാസ്പദമായ പൂർവകാല ചരിത്രം ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞതായി 'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ട് ചെയ്തു. കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.
തന്റെ കാമുകിയെ മാതാപിതാക്കൾ നിയമവിരുദ്ധമായി തടവിൽ വെച്ചിരിക്കുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ യുവതിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ലായിരുന്നു എന്ന് വിലയിരുത്തിയാണ് കേരള ഹൈക്കോടതി ഹർജി തള്ളിയത്.
ഹർജിക്കാരന്റെ പൂർവ്വകാല ചരിത്രം ആത്മവിശ്വാസം നൽകുന്നതല്ലെന്നും, പെൺകുട്ടി താൻ എന്താണെന്ന് ചെയ്യുന്നത് എന്ന് പോലും മനസിലാക്കാൻ കഴിയാത്ത ദുർബല മനസികാവസ്ഥയിലാണെന്നും കോടതി നിരീക്ഷിച്ചതായി 'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ടിൽ പറയുന്നു.
"ഹർജിക്കാരന്റെ അമ്മ മകനെ വിശ്വസിക്കുന്നില്ല എന്ന് പറയുന്നു. ഇയാൾ ഒരു പോസ്കോ കേസിൽ പ്രതിയായിരുന്നു. നമുക്ക് ഈ പെൺകുട്ടിയെ എങ്ങനെ ഇയാളെ വിശ്വസിച്ച് ഏൽപിക്കാൻ സാധിക്കും?" ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, പെൺകുട്ടി പ്രായപൂർത്തിയാണെന്നും സ്വന്തമായി തീരുമാനം എടുക്കാൻ കഴിവുള്ള ആളാണെന്നും വാദിച്ചു. ഞങ്ങൾ യുവതിയുടെ കസ്റ്റഡി ആവശ്യപ്പെടുന്നില്ല പെൺകുട്ടിയെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത് എന്നും പറഞ്ഞു.
തുടർന്നാണ് കോടതി യുഎസിൽ നടന്ന ബ്രിട്നി സ്പിയേഴ്സ് കേസ് പരാമർശിച്ചത്. "ഒരാഴ്ച മുൻപ് അമേരിക്കയിൽ ഒരു കേസ് നടന്നിരുന്നു. അവരുടെ നിയമവും സംസ്കാരവും വ്യത്യസ്‍തമാണ്. അവിടെ ചികിത്സക്ക് സമ്മതം നൽകാതെ വ്യക്തിയെ ചികിൽസിക്കാൻ കഴിയില്ല. ഇപ്പോൾ അവിടെ ഒരു കുടുബം മുഴുവൻ തെരുവിലാണ് കാരണം മാനസികനില തെറ്റിയ ഒരാൾക്ക് സമ്മതം നൽകാൻ കഴിയാത്തതിനാൽ" ചീഫ് ജസ്റ്റിസ് പറഞ്ഞതായി 'ലൈവ് ലോ' റിപ്പോർട്ട് ചെയ്തു
അതേസമയം കേസിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി കേരള ഹൈക്കോടതി രജിസ്ട്രാറോട് ജില്ലാ ജഡ്ജിയെ കൊണ്ട് കേസ് പരിശോധിക്കാനും യുവതിയോടും മാതാപിതാക്കളോടും സംസാരിക്കാനും റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു.
എന്താണ് ബ്രിട്നി സ്പിയേഴ്സ് കേസ്?
അമേരിക്കൻ പോപ്പ് ഗായികയായ ബ്രിട്നി സ്പിയേഴ്‌സ് 13 വർഷമായി പിതാവിന്റെ സംരക്ഷണയിലാണ്, അത് അവസാനിപ്പിക്കണം എന്ന് കാണിച്ചാണ് ബ്രിട്നി സ്പിയേഴ്സ് കോടതിയെ സമീപിച്ചത്. 2007ൽ ബ്രിട്നിക്ക് മാനസിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് പിതാവ് ജാമി സ്പിയേഴ്സിന് രക്ഷാകർതൃ പദവി നൽകിക്കൊണ്ട് കോടതി ഉത്തരവിട്ടത്. 2008ൽ രക്ഷാകർതൃ പദവി ലഭിച്ചതിനു ശേഷം ജാമി പിയേഴ്സാണ് ബ്രിട്നിയുടെ സ്വത്തുക്കളും പരിപാടികളും മറ്റു പ്രധാന കാര്യങ്ങളും തീരുമാനിക്കുന്നത്.
സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പ്രാപ്തിയില്ലാത്ത ബ്രിട്നിയുടെ എല്ലാ കാര്യങ്ങൾ നോക്കി നടത്താനുമുള്ള അധികാരം പിതാവിന് നല്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഇതിൽ നിന്നും മോചനം ആവശ്യപ്പെട്ടാണ് ഗായിക കോടതിയെ സമീപിച്ചത്. സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ തനിക്ക് ഇപ്പോൾ സാധിക്കുമെന്നും തന്റെ സ്വത്തുക്കളുടെ ഉടമസ്ഥത തനിക്ക് നല്കണമെന്നുമാണ് ബ്രിട്നിയുടെ ആവശ്യം.
തനിക്ക് പുറത്തുപോകാനോ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനോ ഡോക്ടറെ കാണാനോ ഒന്നിനുമുള്ള സ്വാതന്ത്ര്യം ഇല്ലെന്നും അതിനാൽ ഇതിൽ നിന്നും മോചിപ്പിക്കണമെന്നും ബ്രിട്നി കോടതിയിൽ പറഞ്ഞു. ദീർഘ കാലമായി ബ്രിട്നിക്ക് വേണ്ടി 'ഫ്രീ ബ്രിട്നി' ക്യാമ്പയിനുമായി രംഗത്തുണ്ട് അതിനിടയിലാണ് ബ്രിട്നി കോടതിയെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.