/indian-express-malayalam/media/media_files/uploads/2022/10/supreme-court-3-1-1-2.jpeg)
സുപ്രീം കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളിൽ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഓഗസ്റ്റ് 2 മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിഷയത്തില്‍ ഹര്‍ജികള്‍ പരിഗണിച്ചു, യഥാര്‍ത്ഥ വാദം ആരംഭിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു, ഹര്‍ജികളുടെ വാദം ഓഗസ്റ്റ് 2 ന് ആരംഭിക്കുമെന്നും പറഞ്ഞു.
വിഷയത്തില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തിന് ഹര്‍ജികളില്‍ ഉന്നയിക്കുന്ന ഭരണഘടനാ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ഭരണഘടനാ പ്രശ്നങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കിയതായി ജസ്റ്റിസുമാരായ സഞ്ജിബ് ഖന്ന, എസ് കെ കൗള്‍, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
കേസില്‍ ജൂലായ് 27-നോ അതിനുമുമ്പോ രേഖാമൂലമുള്ള നിവേദനങ്ങള്‍ സമര്‍പ്പിക്കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചു. പുതിയ ഹര്‍ജിയില്‍ നോട്ടിസ് അയക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി കോടതിയോട് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി രജിസ്ട്രി മറ്റ് ഹര്‍ജികളൊന്നും ചേര്‍ക്കരുതെന്ന് ജുഡീഷ്യല്‍ ഉത്തരവുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഒരു ഹര്‍ജി കൂടി പരിഗണിച്ചാല്‍ മറ്റു പലരെയും കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിക്കുമെന്നും ഹര്‍ജികള്‍ക്ക് അവസാനമുണ്ടാകില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. 370ാം അനുച്ഛേദം എടുത്തുകളഞ്ഞതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുമതി തേടി ഐഎഎസ് ഉദ്യോഗസ്ഥ ഷാ ഫസലും ആക്ടിവിസ്റ്റ് ഷഹ്ല റഷീദും നല്‍കിയ അപേക്ഷകള്‍ കോടതി അംഗീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.