/indian-express-malayalam/media/media_files/mH8TWstfEKEsbWayMauW.jpg)
അരവിന്ദ് കേജ്‌രിവാൾ (ഫയൽ ചിത്രം)
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജൂൺ ഒന്നുവരെ ജാമ്യം അനുവദിച്ചത്. മാർച്ച് 21 നാണ് മദ്യനയ കേസിൽ കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ജാമ്യാപേക്ഷയുമയി കേജ്രിവാൾ ഡൽഹി ഹൈകകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജിയുമായി ഡൽഹി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്. 50 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കേജ്രിവാൾ പുറത്തിറങ്ങുന്നത്.
വ്യാഴാഴ്‌ച, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകാനുള്ള നീക്കത്തെ എതിർത്തിരുന്നു, അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ഇളവ് നൽകുന്നത് നിയമവാഴ്ചയെയും സമത്വത്തെയും അപമാനിക്കുന്നതിന് തുല്യമാകുമെന്നും ജാമ്യം നൽകുന്നത് എതിർത്തുകൊണ്ട് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. അതുവഴി നിയമവാഴ്ചയ്ക്കും രാജ്യത്തിന്റെ നിയമങ്ങൾക്കും വിധേയരായ സാധാരണക്കാരും, നിയമങ്ങളിൽ നിന്ന് ഇളവ് തേടാൻ കഴിയുന്ന രാഷ്ട്രീയക്കാരും എന്ന തരത്തിൽ രാജ്യത്ത് രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇ.ഡി വാദിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള അവകാശം മൗലികാവകാശമോ ഭരണഘടനാപരമായ അവകാശമോ അല്ല, നിയമപരമായ അവകാശം പോലുമല്ല," ഇഡി പറഞ്ഞു, "ഒരു രാഷ്ട്രീയ നേതാവിന് പ്രചാരണത്തിന് ഇടക്കാല ജാമ്യം ലഭിച്ചിട്ടില്ലെന്നും കേജ്രിവാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല് എന്നതും ജാമ്യത്തെ എതിർത്തുകൊണ്ട് ഇ.ഡി കോടതിയിൽ വാദിച്ചു. ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകിക്കൊണ്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം വിഷയത്തിൽ വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള കേന്ദ്രത്തിന്റേയും ബിജെപിയുടേയും ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ നടപടിയെന്ന് അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു.
Read More
- അദാനിയും അംബാനിയും നിറയുന്ന രാഹുൽ- മോദി പോർവിളികൾ
- അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും: എൻഡിഎ 150 കടക്കില്ലെന്ന് രാഹുൽ ഗാന്ധി
- കന്യാകുമാരിക്കടുത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
- പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം; ഒരു വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, 4 പേർക്ക് പരുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us