ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യാക്കാരെ ബന്ധുക്കളെ പോലെയാണ് സ്വീകരിക്കുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. ഇന്ത്യാക്കാര്‍ കരുതുന്നത് പോലെ പാക്കിസ്ഥാനിലുള്ളവര്‍ ദുഖിതരല്ലെന്നും അവര്‍ സന്തുഷ്ടരാണെന്നും പവാര്‍ പറഞ്ഞു.
”പാക്കിസ്ഥാനികള്‍ അനീതി നേരിടുകയാണെന്നും അസന്തുഷ്ടരാണെന്നുമാണ് എല്ലാവരും പറയുന്നത്, പക്ഷെ അത് സത്യമല്ല. അങ്ങനെ പറയുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയും സത്യം അറിയാതെയുമാണ്. ഇവിടുത്തെ ഭരണ നേതൃത്വം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണ പ്രചരിപ്പിക്കുകയാണ്” പവാര്‍ പറഞ്ഞു.
”ഞാന്‍ പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്. നല്ല ആതിഥേയത്വമായിരുന്നു.തങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പോകാനോ ബന്ധുക്കളെ കാണാനോ കഴിഞ്ഞില്ലെങ്കിലും ഇന്ത്യാക്കാരെ അവര്‍ കണക്കാക്കുന്നത് ബന്ധുക്കളെ പോലെയാണ്” അദ്ദേഹം പറഞ്ഞു.
Read More: ‘പാക്കിസ്ഥാൻ തോൽക്കുകയാണെങ്കിൽ…’ ഇന്ത്യയുമായി ആണവയുദ്ധത്തിനുള്ള സാധ്യതയെക്കുറിച്ച് ഇമ്രാൻ ഖാൻ
ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വളരെ മോശം സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിന് ശേഷം പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്. ഇതിനിടെയാണ് പവാറിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
നേരത്തെ, കശ്മീരിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവ യുദ്ധം ഉണ്ടാകാനുളള എല്ലാ സാധ്യതയുണ്ടെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനപ്പുറത്തേക്ക് പോകാൻ സാധ്യതയുള്ള ഒരു ദുരന്തമായി അത് മാറിയേക്കുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അൽജസീറ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.
ആണവായുധ ശക്തികളായ രണ്ടു രാജ്യങ്ങൾ തമ്മിലുളള യുദ്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ”പാക്കിസ്ഥാൻ പരമ്പരാഗത യുദ്ധത്തിലേർപ്പെട്ടാൽ, ഞങ്ങൾ തോൽക്കുന്ന സാഹചര്യമുണ്ടായാൽ, ഞങ്ങൾക്കു മുന്നിൽ രണ്ടു വഴികളേയുളളൂ. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക, പാക്കിസ്ഥാനികൾ അവരുടെ സ്വാതന്ത്ര്യത്തിനായി മരണംവരെ പോരാടുമെന്ന് എനിക്കറിയാം.”