/indian-express-malayalam/media/media_files/uploads/2017/07/sasikala.jpg)
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി ജനറല്‍ സെക്രട്ടറി വി.കെ.ശശിലകലയ്ക്ക് വിവിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശശികലയുടെയും ബന്ധു ഇളവരശിയുടെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വില കൂടിയ വസ്ത്രം ധരിച്ച് കയ്യിൽ ഒരു ബാഗും പിടിച്ച് ജയിലിലെ സെല്ലിനു പുറത്ത് ശശികല നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അടുത്തായി ഇളവരശി നിൽക്കുന്നുണ്ട്. ജയിലിലെ സന്ദർശക മുറിയാണിതെന്നാണ് സൂചന.
അഞ്ചു സെല്ലുകളാണ് മുറികളാക്കി മാറ്റി ശശികലയും ഇളവരശിയും ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. മുറികളുടേതെന്നു പറഞ്ഞ് ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. അഞ്ചു മുറികളിൽ രണ്ടെണ്ണം കിടപ്പുമുറികളാണ്. കിടപ്പുമുറിയോട് ചേർന്നാണ് അടുക്കള. ഒരെണ്ണം സന്ദർശക മുറിയായിട്ടും ഒരെണ്ണം സാധനങ്ങൾ സൂക്ഷിക്കാനുമാണ് ഉപയോഗിക്കുന്നത്. മറ്റു തടവുകാർ ഇവിടേക്ക് കടക്കാതിരിക്കാൻ ബാരിക്കേഡുകൾ വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ജയിലിലെ 117 ദിവസത്തിനിടെ 82 പേരാണ് ശശികലയെ സന്ദർശിച്ചതെന്നുമുളള വിവരാവകാശ പ്രകാരമുളള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതിൽ മന്ത്രിമാരും അണ്ണാഡിഎംകെ നേതാക്കളുമുണ്ട്. ജയിൽ ചട്ടം അനുസരിച്ച് അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് 15 ദിവസത്തിൽ ഒരിക്കൽ മാത്രമാണ് സന്ദർശകരെ കാണാൻ അനുമതി. എന്നാൽ ശശികലയ്ക്ക് ഈ ചട്ടങ്ങളൊന്നും ബാധകമല്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
നേരത്ത ശശികലയ്ക്കു ജയിലിൽ വിഐപി പരിഗണന നൽകുന്നതു സംബന്ധിച്ച് ഡിഐജി ഡി.രൂപ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനുപിന്നാലെ രൂപയെ ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റി. ജയിലിലെ ഉന്നത ഉദ്യോഗസ്ഥർ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയാണു ശശികലയ്ക്ക് സ്വകാര്യ അടുക്കള ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കിനൽകിയതെന്നാണ് ആഭ്യന്തരവകുപ്പിനു സമർപ്പിച്ച റിപ്പോർട്ടിൽ രൂപ പറഞ്ഞിരുന്നത്. ജയിലിൽ രഹസ്യ സന്ദർശനം നടത്തിയാണ് ഡിഐജി രൂപ റിപ്പോർട്ട് തയ്യാറാക്കിയത്.
ശശികലയുടെ സെല്ലിൽ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. രണ്ട് തടവുകാരെ ഭക്ഷണം തയാറാക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ജയിൽ ഡിജി, എച്ച്.എസ്.സത്യനാരായണ റാവുവും കീഴുദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് വിഐപി സൗകര്യങ്ങൾ ഒരുക്കിയതെന്നും രൂപയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ശശികല ബന്ധുക്കളായ ഇളവരശി, വി.എന്‍. സുധാകരൻ എന്നിവരെ പാരപ്പന അഗ്രഹാര ജയിലില്‍ തടവിലാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.