/indian-express-malayalam/media/media_files/2025/12/02/jyotiraditya-scindia-2025-12-02-14-31-00.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമല്ലെന്നും, ഉപയോക്താക്കൾക്ക് വേണമെങ്കിൽ ഫോണിൽ നിന്നും ആപ്പ് ഡിലീറ്റു ചെയ്യാമെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ എല്ലാ പുതിയ ഫോണുകളിലും ഈ സൈബർ സുരക്ഷാ ആപ്പ് പ്രീ- ഇൻസ്റ്റാൾ ചെയ്യണമെന്നും, ഉപയോക്താക്കൾക്ക് അവ നീക്കം ചെയ്യാൻ സാധിക്കില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. സഞ്ചാർ സാഥി ആപ്പ് വേണ്ടാത്തവർക്ക് അത് ഡിലീറ്റ് ചെയ്യാം. ഇത് പൂർണ്ണമായും ഓപ്ഷണൽ ആണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ജനങ്ങളിലേക്ക് ആപ്പ് എത്തിക്കുക എന്നത് സർക്കാരിന്റെ കടമയാണ്. എന്നാൽ അത് ഫോണിൽ സൂക്ഷിക്കണോ വേണ്ടയോ എന്നത് ഉപയോക്താവിന്റെ തീരുമാനമാണെന്നും പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ സിന്ധ്യ പറഞ്ഞു.
Also Read: ഇന്ത്യയിലെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ്; "88 B 8888" വീണ്ടും ലേലത്തിന്; ട്വിസ്റ്റ് ഇങ്ങനെ
തിങ്കളാഴ്ച ടെലികോം മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ ആപ്പ് നിർബന്ധമായും എല്ലാ ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യണമെന്നും, അത് ഡിലീറ്റ് ചെയ്യാൻ പാടില്ലെന്നും അറിയിച്ചിരുന്നു. പുതിയ ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യാനും, പഴയ ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ആപ്പ് ലഭ്യമാക്കാനുമായിരുന്നു നിർദ്ദേശം.
Also Read: വസ്തുതകൾ ദുർബലമായതോടെ നാടകീയ ഇടപെടൽ; സോണിയയ്ക്കും രാഹുലിനുമെതിരായ കേസിൽ വിമർശനവുമായി ഖാർഗെ
എന്താണ് സഞ്ചാർ സാഥി ആപ്പ്
മൊബൈൽ ഫോൺ മോഷണം, സ്പാം കോളുകൾ, സൈബർ തട്ടിപ്പുകൾ എന്നിവ തടയാൻ കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്ത ആപ്പാണിത്. ഫോണിന്റെ IMEI നമ്പർ ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും ഈ ആപ്പ് സഹായിക്കും. ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ സഞ്ചാർ സാഥി ആപ്പ് ഇതിനോടകം 50 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആപ്പ് വഴി ഇതുവരെ 37 ലക്ഷത്തിലധികം മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഫോണുകൾ ബ്ലോക്ക് ചെയ്യാനും, 22 ലക്ഷത്തോളം ഫോണുകൾ കണ്ടെത്താനും സാധിച്ചതായി സർക്കാർ സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം പൗരന്മാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും, വ്യക്തിസ്വാതന്ത്ര്യത്തെയും ബിസിനസിനെയും ബാധിക്കുമെന്നും കോൺഗ്രസ് എം.പി രേണുക ചൗധരി വിമർശിച്ചിരുന്നു.
Read More: വസ്തുതകൾ ദുർബലമായതോടെ നാടകീയ ഇടപെടൽ; സോണിയയ്ക്കും രാഹുലിനുമെതിരായ കേസിൽ വിമർശനവുമായി ഖാർഗെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us