/indian-express-malayalam/media/media_files/uploads/2023/06/sakshi-malik-1.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: ലൈംഗികാതിക്രമകേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി മാറ്റിയതും പിതാവിന്റെ ആരോപണങ്ങളും ചൂണ്ടിക്കാട്ടി ഡബ്ല്യുഎഫ്‌ഐ തലവനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോക്‌സോ കേസ് പിൻവലിക്കാൻ ഡൽഹി പോലീസ് കോടതി അനുമതി തേടിയിരുന്നു. ഇതിന്പിന്നാലെ, 2016ലെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക് പരാതിയെ പൊലീസ് കൈകാര്യം ചെയ്ത രീതിയെയും പെൺകുട്ടിയെ ചോദ്യം ചെയ്ത് രീതിയിലും ആശങ്ക പ്രകടിപ്പിച്ചു.
“പോക്‌സോ കേസിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയപ്പോൾ തന്നെ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ പരാതി പിൻവലിക്കില്ലായിരുന്നു. മാത്രമല്ല, മറ്റ് പെൺകുട്ടികളും പരാതി (ലൈംഗിക പീഡനത്തെക്കുറിച്ച്) നൽകാൻ മുന്നോട്ട് വരുമായിരുന്നു. സമ്മർദവും ഭീഷണിയും ഉണ്ടായി എന്ന് കേട്ടു. എന്തുചെയ്യണമെന്ന് (മൊഴിയിൽ) കോടതി തീരുമാനിക്കേണ്ടതുണ്ട്," സാക്ഷി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ബ്രിജ് ഭൂഷനെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ പൊലീസ് വ്യാഴാഴ്ച അപേക്ഷ സമർപ്പിച്ചു.
“പോക്‌സോ വിഷയത്തിൽ, അന്വേഷണം പൂർത്തിയാക്കിയ ശേഷം, സെക്ഷൻ 173 CrPC പ്രകാരം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പരാതിക്കാരന്റെ അതായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെയും പെൺകുട്ടിയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ അഭ്യർത്ഥിക്കുന്നു,”പൊലീസ് പറഞ്ഞു. ജൂലൈ നാലിന് കോടതി ഈ വിഷയം പരിഗണിക്കും.
ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമം ആരോപിച്ച ഏഴ് വനിതാ ഗുസ്തിക്കാരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്റെ ആരോപണം പിൻവലിച്ചതായി ഈ മാസം ആദ്യം ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിഷേധം നിർത്തിവച്ചിരിക്കുകയാണെങ്കിലും, നിയമനടപടികൾക്കൊടുവിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്താൽ മാത്രമേ നീതി ലഭിക്കൂവെന്ന് സാക്ഷി പറഞ്ഞു.
“ഞങ്ങളുടെ നിയമ സംഘവുമായി കൂടിയാലോചിക്കുകയും കുറ്റപത്രത്തിന്റെ ഉള്ളടക്കം പഠിക്കുകയും ചെയ്യും. അതിന് ശേഷം ഭഅന്തിമ തീരുമാനമെടുക്കും. കുറ്റപത്രം ശക്തമാണെന്നും ബ്രിജ് ഭൂഷണെതിരായ കേസ് കോടതിയിൽ വാദിക്കാമെന്നും ഞങ്ങളുടെ നിയമസംഘം പറഞ്ഞാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ബ്രിജ് ഭൂഷനെ കോടതി വിചാരണയ്ക്ക് ശേഷം അറസ്റ്റ് ചെയ്താൽ മാത്രമേ ലൈംഗികാതിക്രമത്തിനിരയായ വനിതാ ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കൂ, ”സാക്ഷി പറഞ്ഞു.
ഇന്ത്യയിലെ മുൻനിര ഗുസ്തിക്കാരിൽ ചിലരായ സാക്ഷി, ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവർ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെ ജന്തർമന്തറിൽ പ്രതിഷേധിച്ചു.
കൂടുതൽ വായിക്കാൻ അവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.