ന്യൂഡൽഹി: ന്യൂയോർക്കിൽ ഈ ആഴ്ച നടക്കുന്ന യുഎൻ പൊതുസമ്മേളനത്തിനിടയിൽ നടത്താനിരുന്ന സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച തർക്കമാണ് യോഗം റദ്ദാക്കുന്നതിലേക്ക് എത്തിച്ചത്.
യോഗത്തിൽ അഷ്റഫ് ഗനി ഭരണകൂടത്തിലെ പ്രതിനിധികൾ പങ്കെടുക്കുന്നതിൽ എതിർപ്പ് പ്രകടപ്പിച്ച പാക്കിസ്ഥാൻ യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതായി വൃത്തങ്ങൾ പറഞ്ഞു. വൃത്തങ്ങൾ പറഞ്ഞതനുസരിച്ച്, യോഗം നടന്നിരുന്നെങ്കിൽ, യുഎന്നിലെ അഫ്ഗാനിസ്ഥാൻ മിഷനിൽ നിന്നുള്ള ഒരു പ്രതിനിധിക്ക് അതിൽ പങ്കെടുക്കാമായിരുന്നു.
യോഗത്തിൽ താലിബാൻ പ്രതിനിധിയും പങ്കെടുക്കണമെന്ന് പാക്കിസ്ഥാൻ നിർദ്ദേശിച്ചതായാണ് അറിയുന്നത്. എന്നാൽ ബാക്കിയുള്ള അംഗങ്ങൾ ഈ നിർദ്ദേശം അംഗീകരിച്ചില്ലെന്നാണ് വിവരം. പുതിയ താലിബാൻ ഭരണകൂടത്തെ ലോകമെമ്പാടുമുള്ള സർക്കാരുകൾ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതിനാലാണിത്. താലിബാൻ സർക്കാരും യോഗ്യതയ്ക്കായി യുഎന്നിനെ സമീപിച്ചിട്ടില്ല.
എന്തായാലും, സാർക്ക് അംഗങ്ങൾക്കിടയിൽ ഈ വിഷയത്തിൽ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. സമവായത്തിലെത്താൻ സാധിക്കാത്തതാണ് സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു.
Also read: മോദി-ബൈഡൻ കൂടിക്കാഴ്ച; ഭീകര വിരുദ്ധ നടപടികൾ ചർച്ചയാവും
എല്ലാ അംഗങ്ങളുടെയും സമ്മതമില്ലാത്തതിനാൽ 76-ാമത് യുഎൻ പൊതുസമ്മേളനത്തിന്റെ ഇടയിൽ നടത്താനിരുന്ന സാർക്ക് വിദേശകാര്യ മന്ത്രിമാരുടെ അനൗദ്യോഗിക യോഗം റദ്ദാക്കിയതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച സാർക്ക് സെക്രട്ടേറിയറ്റിന് ഒരു കത്ത് അയച്ചു.
സാർക്കിൽ അവസാനമായി ചേർന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. 2007ൽ ആയിരുന്നു ഇത്. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മാലദ്വീപ്, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നി രാജ്യങ്ങൾ സാർക്കിന്റെ ഭാഗമാണ്. 1987 ജനുവരി 17 നാണ് സാർക്ക് സെക്രട്ടേറിയറ്റ് കാഠ്മണ്ഡുവിൽ സ്ഥാപിതമായത്.