scorecardresearch

Russia – Ukraine War News: രാജ്യത്തെ രണ്ടായി വിഭജിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ

ഉത്തര-ദക്ഷിണ കൊറിയകളുടെ മാതൃകയിൽ യുക്രൈനെ രണ്ടായി വിഭജിക്കാനാണ് റഷ്യൻ ശ്രമമെന്ന് യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് മേധാവി

Russia – Ukraine War News: രാജ്യത്തെ രണ്ടായി വിഭജിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ

Russia – Ukraine War News: കീവ്: ഒരുമാസത്തിലധികമായി തുടരുകയാണ് യുക്രൈനിലെ റഷ്യൻ അധിനിവേശം. ഉത്തര-ദക്ഷിണ കൊറിയകളുടെ മാതൃകയിൽ യുക്രൈനെ രണ്ടായി വിഭജിക്കാനാണ് റഷ്യൻ ശ്രമമെന്ന് യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് മേധാവി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. റഷ്യ യുക്രൈനിയൻ ഇന്ധന, ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം വക്താവിന്റെ പ്രസ്താവനയും ഇന്ന് പുറത്തുവന്നു. റഷ്യ-യുക്രൈൻ യുദ്ധം സംബന്ധിച്ച് ഈ ദിവസത്തെ 10 പ്രധാന വാർത്തകൾ അറിയാം.

യുക്രൈനെ രണ്ടായി വിഭജിക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ

ഉത്തര, ദക്ഷിണ കൊറിയകളിൽ സംഭവിച്ചതുപോലെ യുക്രൈനെ രണ്ടായി വിഭജിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്റെ മിലിട്ടറി ഇന്റലിജൻസ് മേധാവി. രാജ്യത്തെ വിഭജിക്കുന്നത് തടയാൻ “സമ്പൂർണ” ഗറില്ലാ യുദ്ധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ ഇന്ധന, ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതായി യുക്രൈൻ

റഷ്യ യുക്രൈനിയൻ ഇന്ധന, ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതായി യുക്രൈനിയൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വാഡിം ഡെനിസെങ്കോ. സമീപഭാവിയിൽ സർക്കാരിന് രണ്ടിന്റെയും സ്റ്റോക്കുകൾ തുറന്നുവിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മോസ്‌കോയുടെ സൈന്യം രാജ്യത്തെ ഇന്ധന-ഭക്ഷ്യ ഡിപ്പോകളെ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രൈയ്‌ന് ടാങ്കുകളും വിമാനങ്ങളും മിസൈലുകളും നൽകണമെന്ന് പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

റഷ്യയുടെ അടുത്ത ലക്ഷ്യം ഒഡേസയെന്ന ആശങ്കയിൽ നഗര വാസികൾ

യുക്രൈനിൽ റഷ്യ അടുത്തതായി ലക്ഷ്യം വയ്ക്കുക ഒഡേസ നഗരത്തെയെന്ന് ആശങ്ക. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണ് ഒഡേസ. ധാന്യങ്ങൾക്കും മറ്റ് കയറ്റുമതികൾക്കും നിർണായകമാണ്. ഉക്രേനിയൻ നാവികസേനയുടെ ആസ്ഥാനവും ഒഡേസയിലാണ്.

കഴിഞ്ഞ വാരാന്ത്യത്തിൽ കടലിൽ നിന്നുള്ള ബോംബാക്രമണം നഗരത്തെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന ആശങ്ക കൂടുതൽ ഉയർത്തി.

മറ്റ് ഉക്രേനിയൻ നഗരങ്ങളെ നശിപ്പിക്കുന്ന ക്രൂരമായ സമീപനത്തിലൂടെ ഒഡെസയെ പിടിച്ചെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ശ്രമിക്കുമെന്ന് നിവാസികൾ പറയുന്നു.

ഹര്‍കീവിലെ ആണവ ഗവേഷണ കേന്ദ്രത്തില്‍ റഷ്യന്‍ ഷെല്ലാക്രമണം

ക്രൈനിലെ ഹര്‍കീവിലെ ആണവ ഗവേഷണ കേന്ദ്രത്തില്‍ റഷ്യ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എത്രത്തോളം നാശനഷ്ടം ഉണ്ടായതായി വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആണവ നിരീക്ഷണ വിഭാഗം പറയുന്നു. ഖാർകിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ആൻഡ് ടെക്‌നോളജിയിലെ ന്യൂട്രോൺ സോഴ്‌സ് പരീക്ഷണ കേന്ദ്രത്തില്‍ ഇന്നലെ തീപിടിത്തമുണ്ടായിരുന്നു. ഹര്‍കീവിലെ ആണവകേന്ദ്രത്തില്‍ ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

റഷ്യയിൽ ചേരാൻ ഹിതപരിശോധന നടത്തുമെന്ന് വിഘടനവാദി നേതാവ്

കിഴക്കൻ ഉക്രെയ്നിലെ പ്രദേശത്ത് റഷ്യയിൽ ചേരുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നുവെന്ന് പ്രദേശത്തെ ഒരു വിഘടനവാദി നേതാവ് പറഞ്ഞു.

ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ തലവൻ ലിയോനിഡ് പസെച്നികാണ് ഇക്കാര്യം പറഞ്ഞത്. “ഏറ്റവും അടുത്ത സമയത്ത്” ഈ പ്രദേശം റഷ്യയുടെ ഭാഗമാക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വോട്ടർമാരോട് ചോദിച്ച് ഒരു ഹിത പരിശോധന നടത്തുമെന്ന് പസെച്നിക് പറഞ്ഞു.

റഷ്യയുടെ ഹിതപരിശോധനയ്ക്ക് നിയമപരമായ അടിത്തറയില്ലെന്ന് യുക്രൈൻ

അധിനിവേശ യുക്രൈനിയൻ പ്രദേശത്ത് റഷ്യ നടത്തുന്ന ഹിതപരിശോധനയ്ക്ക് നിയമപരമായ അടിത്തറയില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്നും യുക്രൈൻ.

കിഴക്കൻ ഉക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക് മേഖലയിൽ റഷ്യയിൽ ചേരുന്നത് സംബന്ധിച്ച് ഉടൻ ഹിതപരിശോധന നടത്തുമെന്ന് അതിന്റെ പ്രാദേശിക നേതാവ് പറഞ്ഞിരുന്നു. “താത്കാലികമായി അധിനിവേശ പ്രദേശങ്ങളിലെ എല്ലാ വ്യാജ റഫറണ്ടങ്ങളും അസാധുവാണ്, അവയ്ക്ക് നിയമപരമായ സാധുതയില്ല,” ഉക്രെയ്ൻ വിദേശകാര്യ വക്താവ് ഒലെഗ് നിക്കോലെങ്കോ റോയിട്ടേഴ്‌സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

യുക്രൈനില്‍ റഷ്യക്ക് വിജയം നേടാനാകില്ല: ബൈഡന്‍

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അധികാരത്തില്‍ തുടരാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പോളണ്ടില്‍ വച്ച് പ്രസംഗിക്കവെയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. യുക്രൈനില്‍ റഷ്യക്ക് വിജയം നേടാന്‍ സാധിക്കില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റഷ്യയിലെ ഭരണമാറ്റത്തെ പിന്തുണയ്ക്കുകയല്ല, യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തിനെതിരെ ലോക ജനാധിപത്യ രാജ്യങ്ങളെ തയാറാക്കുക എന്നതാണ് ബൈഡന്‍ ഉദ്ദേശിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

നേരത്തെ ബൈഡൻ യുക്രൈനിയൻ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുമായി സെൻട്രൽ വാർസോയിലെ മാരിയറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ചർച്ചയായിരുന്നു ഇത്.

പുടിന്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബൈഡന്‍ അല്ലെന്ന് റഷ്യ

പുടിന്‍ അധികാരത്തില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബൈഡന്‍ അല്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ്.റഷ്യക്കാരാണ് റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്, ദിമിത്രി റോയിട്ടേഴ്സിനോട് പറഞ്ഞു.

ലിവിവില്‍ സംഘര്‍ഷസാധ്യത തുടരുന്നു

യുക്രൈനിലെ ലിവിവില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. നഗരം വീണ്ടും ആക്രമണം നേരിടുകയാണെന്ന് ലിവിവ് മേഖലയുടെ സൈനിക തലവൻ മക്‌സിം കോസിറ്റ്‌സ്‌കി അറിയിച്ചു. ജനങ്ങളോട് അഭയകേന്ദ്രങ്ങളില്‍ തുടരാനാണ് നിര്‍ദേശം.

യുക്രൈനില്‍ നിന്നുള്ള 30,000 അഭയാര്‍ഥികള്‍ ഫ്രാന്‍സില്‍

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് 30,000 അഭയാര്‍ഥികള്‍ ഫ്രാന്‍സിലെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ പകുതിയോളം പേരും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനായി ഫ്രാന്‍സിലെത്തിയതാണെന്നാണ് വിവരം. യുക്രൈനില്‍ നിന്നെത്തുന്ന ഒരുലക്ഷം പേരെ വരെ സ്വീകരിക്കാന്‍ ഫ്രാന്‍സ് തയാറെടുക്കുകയാണെന്ന് മന്ത്രികൂടിയായ ഇമ്മാനുവല്ലെ വാര്‍ഗോണ്‍ അറിയിച്ചു.

Also Read: മൂലമറ്റത്ത് യുവാവിന്റെ വെടിയേറ്റ രണ്ടാമന്റെ നില അതീവഗുരുതരം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin march 27 updates