Russia – Ukraine War News: ഷ്യ-യുക്രൈൻ യുദ്ധം ഏഴാം ആഴ്ചയിലും തുടരുന്നു. യുക്രൈനില്‍ വീണ്ടും റഷ്യ ആക്രമണങ്ങള്‍ ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.
മരിയുപോൾ; കീഴടങ്ങാൻ വിസമ്മതിക്കുന്ന യുക്രൈനിയൻ സൈനികരെ ഇല്ലാതാക്കുമെന്ന് റഷ്യൻ സൈന്യം
കിവ്: ഉപരോധത്തിന് കീഴിലുള്ള മരിയുപോളിലെ തുറമുഖത്ത് കീഴടങ്ങാൻ വിസമ്മതിക്കുന്ന യുക്രൈനിയൻ സൈനികരെ ഇല്ലാതാക്കുമെന്ന് റഷ്യൻ സൈന്യം മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിരോധ മന്ത്രാലയം യുക്രൈനിയക്കാർക്ക് കീഴടങ്ങാൻ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ സമയം നൽകിയിരുന്നു. ആയുധങ്ങൾ താഴെ വയ്ക്കുന്നവർക്ക് “ജീവൻ നിലനിർത്താൻ ഉറപ്പ്” നൽകുമെന്ന് റഷ്യ പറഞ്ഞു.
കീവില്‍ തുടരാക്രമണങ്ങള്‍; നഗരത്തിലേക്ക് ആരും മടങ്ങി വരരുതെന്ന് മേയര്‍
യുക്രൈനില്‍ വീണ്ടും ആക്രമണങ്ങള്‍ ശക്തമാക്കി റഷ്യ. കിഴക്കന്‍ മേഖലകളിലാണ് ആക്രമണം ശക്തമാക്കുന്നത്. യുക്രൈന്‍ മുഴുവനും യുദ്ധ ഭീഷണിയിലാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിലൂടെ യുക്രൈനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് നല്‍കാന്‍ റഷ്യക്ക് സാധിച്ചതായാണ് വിലയിരുത്തല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ യുക്രൈനിന്റെ എട്ട് മേഖലകളിലാണ് മിസൈല്‍, ഷെല്ലാക്രമണങ്ങള്‍ ഉണ്ടായത്.
മരിയുപോളിലെ സൈന്യം കീഴടങ്ങിയിട്ടില്ലെന്ന് യുക്രൈനിയൻ പ്രധാനമന്ത്രി
മരിയുപോളിലെ സൈന്യം കീഴടങ്ങിയിട്ടില്ലെന്ന് യുക്രൈനിയൻ പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ട്.
തെക്കൻ തുറമുഖമായ മരിയുപോളിൽ ശേഷിക്കുന്ന യുക്രൈനിയൻ സൈന്യം ഇപ്പോഴും പോരാടുകയാണെന്നും അവർ കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം നിരാകരിക്കുന്നത് തുടരുകയാണെന്നും യുക്രൈനിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ ഞായറാഴ്ച പറഞ്ഞു.
കീവിലേക്ക് തിരിച്ചു വരരുതെന്ന് മേയര്‍
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് നേരത്തെ നഗരത്തിൽ നിന്ന് പലായനം ചെയ്തവരോട് തിരിച്ചുവരരുതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ ഉപദേശിച്ചു. തലസ്ഥാനത്ത് ഇനിയും ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. അതിനാല്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ കുറച്ചു നാളുകൂടി താമസിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീവില്‍ ഇന്നലെയുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഐഎംഎഫ്, ലോകബാങ്ക് സഹായം തേടുമെന്ന് യുക്രൈൻ
ആഗോള സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടുമെന്ന് യുക്രൈൻ. ഈ ആഴ്ച വാഷിംഗ്ടണിൽ നടക്കുന്ന ഐഎംഎഫ്, ലോക ബാങ്ക് യോഗങ്ങളിൽ രാജ്യം സാമ്പത്തിക സഹായം തേടുമെന്ന് യുക്രൈൻ പ്രധാനമന്ത്രി പറഞ്ഞു.
സൈനിക കമാൻഡർമാരുടെ സമ്മേളനം: റഷ്യ-യുക്രൈൻ വിഷയം പരിഗണിക്കും
തിങ്കളാഴ്ച മുതൽ ഡൽഹിയിൽ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ സൈനിക കമാൻഡർമാരുടെ സമ്മേളനത്തിൽ യുക്രൈയ്നിലെ റഷ്യൻ അധിനിവേശം ഇന്ത്യയിൽ ചെലുത്തിയ സ്വാധീനം ചർച്ചാ വിഷയങ്ങളിൽ ഉൾപ്പെടും. ഏപ്രിൽ 21ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
യോഗത്തിൽ, ഇന്ത്യൻ കരസേനയുടെ മുതിർന്ന നേതൃത്വം ഇന്ത്യൻ അതിർത്തികളിലെ സാഹചര്യം അവലോകനം ചെയ്യും. “അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, സ്വദേശിവൽക്കരണത്തിലൂടെയുള്ള നവീകരണം, നിച്ച് ടെക് ഇൻഡക്ഷൻ, റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ഏതെങ്കിലും ആഘാതത്തെക്കുറിച്ചുള്ള വിലയിരുത്തൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്,” പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഹാർകിവിൽ ഷെല്ലാക്രമണത്തിൽ അഞ്ച് മരണം
ഹാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായി യുക്രൈനിയൻ ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിന് നേരെ ഞായറാഴ്ച നടന്ന ഷെല്ലാക്രമണത്തിൽ 13 നഗരവാസികൾക്ക് പരിക്കേറ്റതായി ഖാർകിവ് റീജിയണൽ അഡ്മിനിസ്ട്രേഷൻ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് തലവൻ മാക്‌സിം ഹൌസ്റ്റോവ് പറഞ്ഞു.
2,500 യുക്രൈനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സെലെന്‍സ്കി
2,500 മുതല്‍ 3,000 സൈനികര്‍ റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. 10,000 സൈനികര്‍ക്ക് പരിക്കേറ്റതായും സെലെന്‍സ്കി അറിയിച്ചു. ശനിയാഴ്ച മാത്രം 200 കുട്ടികള്‍ കൊല്ലപ്പെടുകയും 360 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.
മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ
യുക്രൈനിയന്‍ തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി റഷ്യ. തെക്കന്‍ മേഖലയിലുള്ള സ്റ്റീല്‍ നിര്‍മാണശാലയില്‍ ചെറിയ സംഘം യുക്രൈനിയന്‍ സൈനികര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും റഷ്യ പറയുന്നു. തലസ്ഥാന നഗരമായ കീവിലും മറ്റ് നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം തുടരുകയാണ്.
എന്നാല്‍ റഷ്യയുടെ അവകാശവാദം ഇതുവരെ ഔദ്യോഗിമായി സ്ഥിരീകരിക്കപ്പെട്ടില്ല. കടുത്ത പോരാട്ടങ്ങള്‍ സാധാരണക്കാരുടെ മരണത്തിനുമാണ് യുക്രൈനിയന്‍ തെരുവുകള്‍ സാക്ഷ്യം വഹിക്കുന്നത്. മരിയുപോള്‍ പിടിച്ചടക്കാന്‍ റഷ്യക്കായിട്ടുണ്ടെങ്കില്‍ യുക്രൈന് തിരിച്ചടിയാണ്. ഫെബ്രുവരി 24 ന് ആരംഭിച്ച അധിനിവേശത്തിന് ശേഷം റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രധാന നഗരമാകും.
വീണ്ടും ആക്രമണഭീതിയില്‍ യുക്രൈനിലെ നഗരങ്ങള്‍
മരിയുപോളില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പറയുന്നത്. യുക്രൈനിസ്ക പ്രാവ്ദ എന്ന ന്യൂസ് പോര്‍ട്ടലിനോടാണ് സെലെന്‍സ്കിയുടെ പ്രതികരണം. നമ്മുടെ സൈനികര്‍ തടയപ്പെട്ടിരിക്കുകയാണ്, പരിക്കേറ്റവരും കുടുങ്ങിയിരിക്കുന്നു. ഇതൊരു മാനുഷിക വിഷയമാണ്. ഈ സാഹചര്യത്തിലും അവര്‍ പ്രതിരോധം തുടരുന്നുണ്ട്, സെലെന്‍സ്കി പറഞ്ഞു.
റഷ്യന്‍ യുദ്ധക്കപ്പലായ മോസ്ക്വ യുക്രൈന്‍ തകര്‍ത്തതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. കീവിലെ ടാങ്ക് റിപ്പയര്‍ ഫാക്ടറിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. തെക്കുകിഴക്കൻ ഡാർനിറ്റ്‌സ്‌കി ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. പരിക്ക് പറ്റിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പോളണ്ട് അതിര്‍ത്തിക്ക് സമീപം ലിവിവ് മേഖലയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതായി യുക്രൈന്‍ അറിയിച്ചു. എന്നാല്‍ യുക്രൈനിയന്‍ വ്യോമസേന നാല് ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായും അവര്‍ അവകാശപ്പെട്ടു.
Also Read: ശ്രീനിവാസന്‍ കൊലപതാകം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു; പത്ത് പേര്‍ കരുതല്‍ തടങ്കലില്‍