ന്യൂഡൽഹി: ഇടവേളക്ക് ശേഷം രാജ്യത്ത് രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് ആർഎസ്എസ്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്രസർക്കാർ ഉടൻ ഓർഡിനൻസ് പുറത്തിറക്കണമെന്ന് ആർഎസ്എസ് വ്യക്തമാക്കി.
രാമക്ഷേത്ര നിർമ്മാണത്തിന് അനന്തമായി കാത്തിരിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാരിന് ആർഎസ്എസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ആവശ്യമെങ്കിൽ 1992 ലേതിന് സമാനമായ സംഭവങ്ങൾ ആവർത്തിക്കുമെന്നും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന് ഇവർ മുന്നറിയിപ്പ് നൽകി.
ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയാണ് കടുത്ത സ്വരത്തിൽ തന്നെ രാമക്ഷേത്രം വീണ്ടും ചർച്ചയാക്കി ഉന്നയിച്ചിരിക്കുന്നത്. 1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് തകർത്തതിനെ ഓർമ്മപ്പെടുത്തിയതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്രം വീണ്ടും ചർച്ചയാക്കാനാണ് ആർഎസ്എസിന്റെ ശ്രമം.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും ബിജെപി അധ്യക്ഷൻ അമിത്ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഭയ്യാജി ജോഷി പ്രസ്താവനയുമായി രംഗത്ത് വന്നത്. ദീപാവലിക്ക് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു.
സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായാണ് പ്രസ്താവന. കോടതിയിൽ നിന്ന് ഉടനടി വിധി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് കോടതി വിധിക്കായി അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി.