scorecardresearch

ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ കേസിൽനിന്നും ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടു: വാങ്കഡെയ്ക്കെതിരെ സിബിഐ

ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്താതിരിക്കാൻ 25 കോടി രൂപ കൈക്കൂലി ആവശ്യ​പ്പെട്ടുവെന്നാണ് സമീർ വാങ്കഡെയ്ക്കെതിരായ സിബിഐ കേസ്

Sameer Wankhede , mumbai, ie malayalam
സമീർ വാങ്കഡെ (ഫയൽ ചിത്രം)

മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ സിബിഐ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കോർഡെലിയ ക്രൂസിൽ നടത്തിയ റെയ്ഡിനിടെ ആരോപണവിധേയനായ ലഹരി മരുന്ന് വിൽപനക്കാരൻ ഉൾപ്പെടെ പതിനേഴോളം പേരുടെ പേരുകൾ വിട്ടുകളഞ്ഞെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു. കേസിലെ സാക്ഷിയായ കെ.പി.ഗോസാവി എൻസിബി ഉദ്യോഗസ്ഥനാണെന്ന പ്രതീതി എൻസിബി ഉദ്യോഗസ്ഥർ സൃഷ്ടിച്ചു. കേസിൽനിന്നും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഒഴിവാക്കാൻ ഗോസാമി കുടുംബത്തോട് 18 കോടി രൂപ ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിലുണ്ട്.

കെ.പി.ഗോസാവിയെയും സഹായി സാൻവിൽ ഡിസൂസയെയും ആര്യൻ ഖാന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ സമീർ വാങ്കഡെ ആയിരുന്നു. അവസാനം ഈ തുക 18 കോടിയിലൊതുക്കി. 50 ലക്ഷം രൂപ കെപി ഗോസാവിയും ഡിസൂസയും കൈപ്പറ്റിയെങ്കിലും പിന്നീട് ഈ തുകയുടെ ഒരു ഭാഗം അവർക്ക് തിരികെ നൽകിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

തന്റെ വിദേശ യാത്രകളെ കുറിച്ചും അതിനു വേണ്ടി വന്ന ചെലവുകളുടെ സ്രോതസിനെക്കുറിച്ചും വിശദീകരിക്കാൻ വാങ്കഡെയ്ക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിപ്പാർട്ട്മെന്റിനെ അറിയിക്കാതെ വിലകൂടിയ റിസ്റ്റ് വാച്ചുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സ്വകാര്യ സ്ഥാപനവുമായി ചേർന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്താതിരിക്കാൻ 25 കോടി രൂപ കൈക്കൂലി ആവശ്യ​പ്പെട്ടുവെന്നാണ് സമീർ വാങ്കഡെയ്ക്കെതിരായ സിബിഐ കേസ്.

സമീർ വാങ്കഡയെ കൂടാതെ എൻസിബി മുൻ എസ്പി വിശ്വ വിജയ് സിങ്, എൻസിബിയുടെ ഇന്റലിജൻസ് ഓഫിസർ ആശിഷ് രഞ്ജൻ, കെ.പി.ഗോസാവി, ഇയാളുടെ സഹായി സാൻവിൽ ഡിസൂസ എന്നിവർക്കെതിരായ എഫ്ഐആർ സമർപ്പിച്ചത്.

2021 ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലിൽ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഓഫിസർമാരുടെ സംഘം റെയ്ഡ് നടത്തിയത്. കപ്പലിൽനിന്നും ലഹരി മരുന്നു പണവും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത 17 പേരിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും ഉണ്ടായിരുന്നു.

2021 നവംബറിൽ, ആര്യൻ ഖാൻ കേസ് ഉൾപ്പെടെ ആറ് കേസുകൾ വാങ്കഡെയിൽ നിന്ന് എൻസിബി ഉന്നത ഉദ്യോഗസ്ഥർ മാറ്റി. ഈ കേസുകൾ അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, വാങ്കഡെയെ എൻസിബിയിൽ നിന്ന് മാറ്റി. അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. മറ്റ് 2 എൻസിബി ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെ പേരിൽ സർവീസിൽനിന്നു പിരിച്ചുവിട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rs 25 crore demanded to let srks son go cbi fir against wankhede reveals