/indian-express-malayalam/media/media_files/937CDhLeZh2CH1SEXPrm.jpg)
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര സെക്രട്ടറി സ്യൂല്ലെ ബ്രാവർമാനെ പുറത്താക്കി. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലണ്ടൻ പൊലീസ് പലസ്തീൻ അനുകൂല പക്ഷപാതികളാണെന്ന് ആരോപിച്ച് സ്യൂല്ലെ ബ്രാവർമാൻ എഴുതിയ ലേഖനത്തെച്ചൊല്ലി ദിവസങ്ങളായി നിലനിൽക്കുന്ന പിരിമുറുക്കത്തിന് അവസാനമാണ് ഈ നടപടി. തുടക്കത്തിൽ, സ്യുല്ലെ ബ്രാവർമാനെ പിന്തുണയ്ക്കുകയായിരുന്നു ഋഷി സുനക്. അവരിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയിറക്കിയെങ്കിലും സ്യൂല്ലെയുടെ അഭിപ്രായങ്ങൾ അദ്ദേഹം അംഗീകരിച്ചില്ല.
"ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്. സമയബന്ധിതമായി എനിക്ക് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടാകും,” ഒഴിവാക്കലിനോട് പ്രതികരിച്ചുകൊണ്ട്, സ്യുല്ലെ ബ്രാവർമാൻ പറഞ്ഞതായി പിഎ മീഡിയ റിപ്പോർട്ട് ചെയ്തു.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, സ്യുല്ലെ ബ്രാവർമാന് സർക്കാരിൽ താരതമ്യേന ചെറിയൊരു തസ്തിക വാഗ്ദാനം ചെയ്തെങ്കിലും അത് അവർ സ്വീകരിക്കാൻ സാധ്യതയില്ല.
ഒരു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ബ്രാവർമാൻ ക്യാബിനറ്റ് സ്ഥാനം പാതിവഴിയിൽ നഷ്ടമാകുന്നത്. നേരത്തെ, 2022 ലെ ലിസ് ട്രസ് സർക്കാരിന്റെ കാലത്ത്, അവർ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നുവെങ്കിലും അവരുടെ സ്വകാര്യ ഇമെയിലിൽ നിന്ന് ഒരു ഔദ്യോഗിക രേഖ അയച്ചതിലൂടെ മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചതിന് ഈ പദവിയിൽ നിന്ന് ഒഴിവാകേണ്ടി വന്നു. ആറാഴ്‌ചയ്‌ക്ക് ശേഷം കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ പ്രധാനമന്ത്രിയായ ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ സ്യുല്ലെ ബ്രാവർമാനെ വീണ്ടും പഴയ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി ആക്രമണങ്ങളെച്ചൊല്ലി ലണ്ടനിൽ നടക്കുന്ന "ഹേറ്റ് മാർച്ചുകൾ" കുറിച്ച് സ്യുല്ലെ ബ്രാവർമാൻ എഴുതിയ ലേഖനത്തെ തുടർന്നാണ് വിവാദം. ബുധനാഴ്ച ബ്രിട്ടീഷ് ദിനപത്രമായ 'ദി ടൈംസി'ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, മെട്രോപൊളിറ്റൻ ഉദ്യോഗസ്ഥർ ഇടതുപക്ഷ കാര്യങ്ങളിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവർ ആരോപിച്ചിരുന്നു.
"ഈ മാർച്ചുകൾ ഗാസയുടെ സഹായത്തിനായുള്ള ഒരു നിലവിളി മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല," "അവ ചില ഗ്രൂപ്പുകളുടെ - പ്രത്യേകിച്ച് ഇസ്‌ലാമിസ്റ്റുകളുടെ - വടക്കൻ അയർലണ്ടിൽ നമ്മൾ കൂടുതൽ കണ്ടുവരുന്ന തരത്തിലുള്ള പ്രാമുഖ്യത്തിനുള്ള അവകാശവാദമാണ്. ”എന്നായിരുന്നു സ്യുല്ലെ ബ്രാവർമാൻ ലേഖനത്തിൽ ആരോപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us