/indian-express-malayalam/media/media_files/uploads/2018/01/kovind-new.jpg)
ന്യൂഡല്‍ഹി : പൗരന്റെ അന്തസ്സിനെയും വ്യക്തിപരമായ ഇടത്തെയും അവഹേളിക്കാതെ ഒരാള്‍ക്കു മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചരിത്രപരമായ കാര്യങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാനുളള അവകാശം ഒരാൾക്കുണ്ട്. അത് സാധിക്കുമ്പോഴാണ് പൗരബോധമുളള സമൂഹം ഉണ്ടാകുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. പത്മാവത് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുമ്പോഴാണ് രാംനാഥ് കോവിന്ദ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
റിപബ്ലിക്ക് ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരന്നു രാഷ്ട്രപതി.
പൗരബോധമുളള രാഷ്ട്രമെന്നത് പൗരബോധമുളള അയൽപ്പക്കങ്ങളിലൂടെ രൂപപ്പെടുന്നതാണ്. അത് നഗരത്തിലോ ഗ്രാമത്തിലോ ആകട്ടെ. അയൽപക്കത്തെ വ്യക്തിയുടെ ഇടവും സ്വകാര്യതയും അവകാശവും ആദരവോടെ അംഗീകരിക്കാൻ നമ്മുക്ക് കഴിയണം. ഒരു ഉത്സവം ആഘോഷിക്കുമ്പോഴോ പ്രതിഷേധം രേഖപ്പെടുത്തുമ്പോഴോ ഈ അയൽപ്പക്കങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ പാടില്ലെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ പൗരന്മാരിൽ 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്. അവരിലാണ് നമ്മുടെ പ്രതീക്ഷകള്‍. സാക്ഷരതയുടെ കാര്യത്തിൽ പുരോഗതി നേടാന്‍ സാധിച്ചിട്ടുണ്ട്. ഇനിയുളള ശ്രമം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കാനും നിലവാരമേറിയതാക്കാനും വികസിപ്പിക്കാനും ആയിരിക്കണം. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ജനിതക ഘടനാശാസ്ത്രം, റോബട്ടിക്സ്, ഓട്ടമേഷന്‍ തുടങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യാൻ തക്കവണ്ണമാക്കി മാറ്റണം.
ആത്മവിശ്വാസമുളള, ഭാവി മുന്നിൽ കാണുന്ന രാഷ്ട്രം നിർമ്മിക്കാൻ യുവാക്കൾക്കാണ് സാധിക്കുക. യുവജനങ്ങൾക്കായി പല പദ്ധതികളും രാജ്യം മുന്നോട്ട് വച്ചിട്ടുണ്ട്. പ്രതിഭകളായ യുവജനങ്ങൾ ഈ അവസരം വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അന്ധവിശ്വാസം തുടച്ചുനീക്കാൻ സാധിക്കണം. ജനങ്ങളാണ് ജനാധിപത്യത്തിന്രെ തൂണുകൾ. മതേതരത്വവും സമത്വവും സൗഹൃദവുമാണ് രാജ്യത്തിന്രെ ആണിക്കല്ലെന്നും രാഷ്ടപതി രാംനാഥ് കോവിന്ദ് തന്രെ ആദ്യ റിപബ്ലിക്ക് ദിന സന്ദേശത്തിൽ രാജ്യത്തിനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us