/indian-express-malayalam/media/media_files/uploads/2023/06/KC-venugopal.jpg)
കെ.സി.വേണുഗോപാൽ
ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം, സച്ചിൻ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളെ നേതൃത്വം തള്ളിക്കളഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യാഴാഴ്ച പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ പറഞ്ഞു. പൈലറ്റ് പാർട്ടി വിടാൻ ഉദ്ദേശിക്കുന്നതായുള്ള വാർത്തകൾ തള്ളി. പൈലറ്റും ഗെഹ്‌ലോട്ടും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ മേയ് 29 ന് ശേഷം വേണുഗോപാൽ പൈലറ്റുമായി കുറഞ്ഞത് മൂന്ന് തവണ സംസാരിച്ചിരുന്നു. എന്നാൽ, ഒരു സമാധാന ഫോർമുല പ്രഖ്യാപിക്കാൻ പാർട്ടിക്ക് കഴിയാത്തവിധം ആ യോഗം അവസാനിച്ചു.
പുതിയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകളെക്കുറിച്ച് പൈലറ്റ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, പൈലറ്റ് കോൺഗ്രസ് വിടില്ലെന്ന് വേണുഗോപാൽ വെള്ളിയാഴ്ച പറഞ്ഞു. ''ഞാൻ അങ്ങനെ കരുതുന്നില്ല. ഇതെല്ലാം അഭ്യൂഹങ്ങളാണ്. രാജസ്ഥാനിൽ അങ്ങനെയൊരു നീക്കം നടക്കുന്നതായി എന്റെ അറിവിൽ ഇല്ല,'' വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. മേയ് 29 ലെ കൂടിക്കാഴ്ചയ്ക്കുശേഷം രണ്ടു മൂന്നു തവണ ഞാൻ പൈലറ്റുമായി സംസാരിച്ചു. ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും. രാജസ്ഥാൻ കോൺഗ്രസ് ഒരുമിച്ചായിരിക്കും. ഈ കിംവദന്തികൾ വിശ്വസിക്കരുതെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.
പൈലറ്റ് മൂന്ന് ആവശ്യങ്ങൾ ഉന്നയിക്കുകയും അവയിൽ നടപടിയെടുക്കാൻ ഗെഹ്‌ലോട്ട് സർക്കാരിന് 15 ദിവസത്തെ സമയം നൽകുകയും ചെയ്തതിനെത്തുടർന്ന് ആരംഭിച്ച നിലവിലെ തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് അടുത്ത മൂന്ന്-നാല് ദിവസത്തിനുള്ളിൽ ഒരു ഫോർമുല തയ്യാറാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മുൻ വസുന്ധര രാജെ സർക്കാരിനെതിരായ അഴിമതിക്കേസുകളിൽ ഉന്നതതല അന്വേഷണം, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചുവിടൽ, പുതിയ നിയമത്തിലൂടെ അതിന്റെ പുനഃസ്ഥാപനം, ചോദ്യപേപ്പർ ചോർച്ച മൂലം ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നഷ്ടപരിഹാരം തുടങ്ങി തന്റെ എല്ലാ ആവശ്യങ്ങളും ഗെഹ്‌ലോട്ട് അംഗീകരിക്കണമെന്നാണ് മുൻ ഉപമുഖ്യമന്ത്രിയായ പൈലറ്റിന്റെ ആവശ്യം.
അതേസമയം, തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പൈലറ്റിന്റെ ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നത് സർക്കാരിനെ മോശമാക്കി കാണിക്കുമെന്ന് ഗെഹ്‌ലോട്ട് പക്ഷം വിശ്വസിക്കുന്നു. തന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പൈലറ്റിനും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്ന് സമ്മർദമുണ്ട്, കൂടാതെ കോൺഗ്രസ് സർക്കാരിന് അദ്ദേഹം നൽകിയ 15 ദിവസത്തെ സമയപരിധി അവസാനിക്കുന്നു.
തർക്കത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് കേന്ദ്രനേതൃത്വം രാജസ്ഥാനിലെ സംഘടനയുടെ നിയന്ത്രണം പൈലറ്റിന് കൈമാറാൻ പോലും തയ്യാറായിട്ടുണ്ട്. പക്ഷേ, 2014 മുതൽ 2020 വരെ അദ്ദേഹം വഹിച്ചിരുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാൻ പൈലറ്റിന് താൽപ്പര്യമില്ലെന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പ് വർഷത്തിൽ പൈലറ്റിനെ പിസിസി പ്രസിഡന്റാക്കണമെന്ന ആശയത്തോട് ഗെഹ്‌ലോട്ട് ക്യാമ്പിനും വിമുഖതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.