ന്യൂഡൽഹി: പുറത്തുവിടും മുമ്പ് ചോര്‍ത്തപ്പെട്ട ദേശീയ സാംപിൾ സർവേ ഓഫീസിന്റെ (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടില്ലെന്ന് നീതി ആയോഗ്. രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നായിരുന്നു പുറത്തുവന്ന ദേശീയ സാംപിൾ സർവേ റിപ്പോർട്ടില്‍ പറഞ്ഞത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ആണെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ പറഞ്ഞു.
‘ഇപ്പോൾ വിവര ശേഖരണ രീതി വ്യത്യസ്തമാണ്. കമ്പ്യൂട്ടർ സഹായത്തോടെയുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നത്. രണ്ടു സെറ്റ് ഡേറ്റകൾ താരതമ്യം ചെയ്യുന്നതു ശരിയല്ല. ഈ ഡേറ്റ സത്യമാണെന്ന് ഉറപ്പിച്ചിട്ടില്ല. റിപ്പോർട്ട് പൂർത്തിയാകാതെ ഡേറ്റ ഉപയോഗിക്കുന്നതു ശരിയുമല്ല. തൊഴിലിനെക്കുറിച്ച് സർക്കാർ ഇതേവരെ രേഖകൾ പ്രസിദ്ധീകരിച്ചിട്ടില്ല. പൂർത്തിയാകുമ്പോള്‍ അത് പ്രസിദ്ധീകരിക്കും,’ രാജീവ് കുമാർ പറഞ്ഞു.
brരാജ്യത്ത് തൊഴിലില്ലായ്മ 45 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന നാഷണൽ സാന്പിൾ സർവേ ഓഫീസ് റിപ്പോർട്ട് ബിസിനസ് സ്റ്റാൻഡേർഡ് പുറത്തുവിട്ടിരുന്നു. 2017-18 വർഷത്തെ കണക്കനുസരിച്ച് മുൻ വർഷത്തേക്കാൾ 6.1 ശതമാനത്തിന്റെ വർധനവാണ് തൊഴിലില്ലായ്മയിൽ സംഭവിച്ചിരിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന് ഈ റിപ്പോർട്ട് ഡിസംബറിൽതന്നെ കൈമാറിയെങ്കിലും ഇതേവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
അഞ്ച് വര്‍ഷം മുമ്പ് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദിസര്‍ക്കാര്‍ ദേശീയ ദുരന്തമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ദേശീയ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്. നരേന്ദ്രമോദിയുടെ ചുരുക്കപ്പേരായ നമോയെ പരഹസിച്ച് നോമോ ജോബ്സ് എന്ന് തലക്കെട്ട് നല്‍കിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തുടങ്ങുന്നത്. 2017-18ല്‍ മാത്രം ആറരകോടി യുവാക്കളാണ് രാജ്യത്ത് തൊഴില്രഹിതരായിട്ടുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഇക്കാര്യം ആവര്‍ത്തിച്ചു.
മോദിയുടെ വാഗ്ദാനങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയും വിമര്‍ശിച്ചു. പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിലാണ് വിമര്‍ശം. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതാണ് രണ്ട് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനഗംങ്ങളുടെ രാജിയിലേക്ക് നയിച്ചതെന്നും സി.പി.എം കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ പ്രചാരണായുധമാക്കാനാണ് സാധ്യത.