/indian-express-malayalam/media/media_files/2025/11/11/delhi-blast-01-2025-11-11-08-03-29.jpg)
ഡൽഹിയിൽ സ്ഫോടനത്തിന് ഉപയോഗിച്ച കാർ
Delhi Redfort Blast: ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ പുൽവാമ സ്വദേശി വാങ്ങിയത് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഒക്ടോബർ 29 ന് ആണ് ഇയാൾ കാർ വാങ്ങിയത്. അതേസമയം, ഇയാളെ സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. 34 വയസുള്ള ആളാണെന്ന് വൃത്തങ്ങൾ പറയുന്നു.
സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കാർ ആദ്യം രജിസ്റ്റർ ചെയ്തിരുന്ന ഗുഡ്ഗാവ് നിവാസിയെ പോലീസ് ചോദ്യം ചെയ്തു. വാഹനം മറ്റൊരാൾക്ക് വിറ്റതായാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്ന് വാഹനം ആരുടെ പേരിലാണെന്ന് കണ്ടെത്താൻ പോലീസ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി (ആർടിഒ) ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. കാർ ഒന്നിലധികം തവണ കൈമാറ്റം ചെയ്യപ്പെട്ടുവെന്നും അവസാനം കശ്മീരിലെ പുൽവാമ സ്വദേശിയുടെ അടുത്ത് എത്തിച്ചേർന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഏറ്റവും പുതിയ ഉടമ പുൽവാമ സ്വദേശി; അടിമുടി ദുരൂഹത
കാർ മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്നതായും പിന്നീട് ഓടിച്ചുകൊണ്ടുപോയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 3.19 ന് ചെങ്കോട്ടയ്ക്ക് സമീപമുള്ള ഒരു പാർക്കിങ് സ്ഥലത്ത് വാഹനം എത്തുന്നതും 6.48 ന് അവിടെനിന്ന് പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
"പാർക്കിങ് സ്ഥലത്തുനിന്നും കാർ പുറത്തിറങ്ങുന്ന സമയത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്," വൃത്തങ്ങൾ പറഞ്ഞു. ദാര്യ ഗഞ്ച്, ചെങ്കോട്ട പ്രദേശം, കശ്മീരി ഗേറ്റ്, സുനേരി മസ്ജിദിന് സമീപം എന്നിവിടങ്ങളിലും കാർ കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പാർക്കിങ് സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഡ്രൈവർ സീറ്റിലിരുന്ന ഒരാൾ പാർക്കിങ് സ്ലിപ്പ് പോലെ തോന്നിക്കുന്ന ഒന്ന് എടുക്കുന്നത് കാണാം.
Also Read: ഡൽഹി സ്‌ഫോടനം: ഐ 20 കാർ മൂന്ന് മണിക്കൂറോളം ചെങ്കോട്ടയ്ക്ക് സമീപം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കാറിൽ ഒന്നിലധികം യാത്രക്കാർ ഉണ്ടായിരുന്നതായി സംഭവത്തിന് ശേഷം ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഒരാളെ മാത്രമാണ് കാണാൻ കഴിയുന്നത്. അതിനുശേഷം മറ്റാരെങ്കിലും കയറിയോയെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാർക്കിങ് സ്ഥലത്ത് എത്തുന്നതിനുമുമ്പ് കാർ എവിടെയൊക്കെ പോയെന്ന് കണ്ടെത്തുന്നതിന് സ്‌പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച്, ദേശീയ അന്വേഷണ ഏജൻസി എന്നിവയിൽ നിന്നുള്ള ഒന്നിലധികം സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡൽഹി പോലീസ് പറഞ്ഞു.
Also Read: ഡൽഹി സ്‌ഫോടനം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ
ഹരിയാനയിലെ ഫരീദാബാദിൽനിന്ന് ജമ്മു കശ്മീർ പോലീസ് 350 കിലോയോളം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനം ഉണ്ടായത്. രണ്ട് സംഭവങ്ങൾക്കും തമ്മിൽ ബന്ധമുണ്ടോയെന്ന് ഡൽഹി പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More: രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്‌ഫോടനം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us