scorecardresearch
Latest News

വിമത എംഎല്‍എമാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

മുംബൈയില്‍ താമസിക്കുകയായിരുന്ന വിമതര്‍ സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയായിരുന്നു

വിമത എംഎല്‍എമാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: കോണ്‍ഗ്രസില്‍ ഭരണ പ്രതിസന്ധി തുടരുന്നു. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും വിമത എംഎല്‍എമാര്‍ കര്‍ണാടക സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണ് വിമത എംഎല്‍എമാര്‍ വിധാന്‍ സൗധയിലെത്തി സ്പീക്കറെ കണ്ടത്. മുംബൈയില്‍ താമസിക്കുകയായിരുന്ന വിമതര്‍ സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

11 വിമത എംഎല്‍എമാരാണ് സ്പീക്കറെ കണ്ടത്. ഇതില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണുള്ളത്. ആകെ 16 പേരാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സ്പീക്കറെ സമീപിച്ചത്. ഇതില്‍ എട്ട് പേരുടെ രാജി നടപടിക്രമങ്ങള്‍ അനുസരിച്ചല്ലെന്നും നേരിട്ട് വന്ന് രാജിയുടെ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല എന്ന് എംഎല്‍എമാര്‍ ആരോപിച്ചു. എന്നാല്‍, ബെംഗളൂരുവിലെത്തി സ്പീക്കറെ കണ്ട് രാജിക്കാര്യം വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

രാജിക്കാര്യത്തില്‍ താമസം വരുത്തിയിട്ടില്ലെന്ന് വിമത എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കര്‍ പറഞ്ഞു. ആരെയും സംരക്ഷിക്കുകയല്ല സ്പീക്കറുടെ ജോലി. ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്ന പോലെ ആരുടെയും രാജിക്കത്തില്‍ തീരുമാനം എടുക്കാന്‍ കാലതാമസം വരുത്തിയിട്ടില്ലെന്നും സ്പീക്കര്‍ കുമാര്‍ പറഞ്ഞു.

രാജിക്കത്തില്‍ തീരുമാനം എടുക്കാന്‍ സമയം ആവശ്യമാണെന്ന് പറഞ്ഞ് സ്പീക്കറും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ ഇനിയും സമയം ആവശ്യമാണെന്ന് സ്പീക്കര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അടിയന്തരമായി വിഷയം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാളെയായിരിക്കും സ്പീക്കറുടെ ആവശ്യം കോടതി പരിഗണനയ്‌ക്കെടുക്കുക.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rebel mlas meet speaker karnataka political drama congress jds