/indian-express-malayalam/media/media_files/2025/12/31/ganja-rat-2025-12-31-09-32-31.jpg)
എഐ നിർമിത ചിത്രം
റാഞ്ചി: പിടിച്ചെടുത്ത 200 കിലോ കഞ്ചാവ് എലി തിന്നുവെന്ന പൊലീസിന്റെ വിചിത്ര വാദത്തെത്തുടർന്ന് മയക്കുമരുന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. 2022-ലെ ലഹരിമരുന്ന് കേസിലെ പ്രതിയെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കിയത്.
കേസ് പരിഗണനയ്ക്ക് വന്നപ്പോൾ പിടിച്ചെടുത്ത കഞ്ചാവ് കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽവച്ചിരുന്ന കഞ്ചാവ് എലികൾ നശിപ്പിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ, കേസ് തെളിയിക്കുന്നതിന് ആവശ്യമായ ഭൗതിക തെളിവുകൾ ഹാജരാക്കാത്ത സാഹചര്യത്തിൽ പ്രതിക്കെതിരെയുള്ള കുറ്റം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
Also Read: ഉത്തർപ്രദേശിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് മൂന്നാം തവണയും നീട്ടി
മയക്കുമരുന്ന് കേസുകളിൽ പിടിച്ചെടുത്ത വസ്തുക്കൾ കൃത്യമായി സംരക്ഷിക്കേണ്ടതും കോടതിയിൽ ഹാജരാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. തൊണ്ടിമുതൽ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടത് അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ എലികൾ കഞ്ചാവ് തിന്നു എന്ന പൊലീസിന്റെ വാദങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത മുറികളിൽ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നത് ഇത്തരം കേസുകളിൽ പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നുവെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2022 ജനുവരി 17 ന് റാഞ്ചി ജില്ലയിലെ ഒർമാൻജി പൊലീസാണ് ദേശിയപാതയിൽ നടന്ന പരിശോധനയിൽ എസ്‌യുവിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. പൊലീസ് വാഹനം തടഞ്ഞുനിർത്തിയതോടെ മൂന്നു പേർ ഒടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഇന്ദ്രജീത് റായ് എന്ന അനാർജീത് റായ് ആണ് പിടിയിലായത്. വികാസ് ചൗരസ്യ, കുന്ദൻ റായ് എന്നിവർ രക്ഷപ്പെടുകയായിരുന്നു.
വാഹനത്തിലെ പ്രത്യേകം തയ്യാറാക്കിയ അറകളിൽ ഒളിപ്പിച്ച നിലയിൽ 170 പാക്കറ്റുകളിലായി 200 കിലോ കഞ്ചാവ് കണ്ടെടുത്തതായാണ് പൊലീസ് രേഖകളിൽ വ്യക്തമാക്കുന്നത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ സെക്ഷൻ 20(ബി)(ii)(സി), 22(സി) തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2022 ജനുവരിയിൽ പ്രതി ഇന്ദ്രദീത് റായ്‌യെ അറസ്റ്റു ചെയ്യുകയായിരുന്നു. ഈ ഡിസംബർ 19-ന് പുറപ്പെടുവിച്ച ഉത്തരവിലാണ്, അഡീഷണൽ ജുഡീഷ്യൽ കമ്മീഷണർ-III-കം-സ്പെഷ്യൽ ജഡ്ജി ആനന്ദ് പ്രകാശ് ഇന്ദ്രജീത് റായിയെ കുറ്റവിമുക്തനാക്കിയത്.
Read More: വിഘടനവാദികൾക്ക് ആയുധമെത്തിച്ചു: യെമനിൽ ബോംബാക്രമണം നടത്തി സൗദി അറേബ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us