ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ സ്ഥാനാർഥി ബിഹാർ മുൻ ഗവർണർ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറുമാണു മത്സരിക്കുന്നത്. ഈ മാസം 20നാണ് വോട്ടെണ്ണൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെ 62-ാം മുറിയിൽ വോട്ട് രേഖപ്പെടുത്തി. ജിഎസ്ടിക്കു ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പാസാക്കിയതുപോലെ എല്ലാവരും പാർലമെന്റ് സമ്മേളനത്തിലും സഹകരിക്കണം. വർഷകാല സമ്മേളനം കാര്യക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും ഒരുക്കിയ ബൂത്തുകളില്‍ ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തുക. പാര്‍ലമെന്റില്‍ ലോക്സഭ, രാജ്യസഭ സെക്രട്ടറിമാരും സംസ്ഥാനങ്ങളില്‍ നിയമസഭ സെക്രട്ടറിമാരുമാകും വോട്ടെടുപ്പ് നിയന്ത്രിക്കുക. 543 ലോക്സഭ അംഗങ്ങളും 233 രാജ്യഭ അംഗങ്ങളും 4120 നിയമസഭ അംഗങ്ങളും ഉള്‍പ്പെടെ 4896 പേരാണ് വോട്ടര്‍മാര്‍. ഇവരുടെ വോട്ടിന്റെ ആകെ മൂല്യം 1098903. 50 ശതമാനത്തിന് മുകളില്‍ വോട്ടിന്റെ മൂല്യം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടും.
നിലവിലുള്ള പിന്തുണ പരിഗണിക്കുന്പോൾ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദ് ആകെ വോട്ടിന്റെ 60 ശതമാനത്തിന് മുകളില്‍ വോട്ടുമൂല്യം നേടി ജയിക്കുമെന്നാണ് കരുതുന്നത്. എൻഡിഎ ഘടകകക്ഷികൾക്കു പുറമേ ജനതാദൾ-യു, തെലങ്കാന രാഷ്ട്രീയ സമിതി, എഐഎഡിഎംകെയുടെ ഇരുവിഭാഗം, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയവ കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, സിപിഐഎം, ആർജെഡി, സമാജ്വാദി പാർട്ടി, ബിഎസ്പി, ആം ആദ്മി പാർട്ടി തുടങ്ങി 17 പാർട്ടികളുടെ പിന്തുണയാണ് മീര കുമാറിനുള്ളത്.