scorecardresearch
Latest News

‘പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ കുറിച്ച് പറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ല ‘

പിതാവെന്ന നിലയിൽ മകളുടെ പേര് പ്രധാനമന്ത്രി പരാമർശിക്കുന്ന അഭിമാനകരമായ നിമിഷമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ തന്റെ പേര് പരാമർശിക്കുന്നത് ടിവിയിൽ കാണുവാൻ ജസ്‌മീർ സിങ്ങിന് സമയമില്ല

‘പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ കുറിച്ച് പറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ല ‘

ഛണ്ഡിഗഡ്: ഞായറാഴ്ച അതിരാവിലെയാണ് ജസ്‌മീർ സിങ്ങിന് ബോക്‌സിങ് താരമായ തന്റെ മകൾ രജനിയെ കുറിച്ച് ‘മൻ കി ബാത്ത്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിക്കുമെന്നറിഞ്ഞത്. രജനിയുടെ പരിശീലകനായ സുരിന്ദർ മല്ലിക്കിനാണ് ദൂരദർശൻ അധികൃതരുടെ അറിയിപ്പ് ലഭിച്ചത്.

ദി ഇന്ത്യൻ എക്‌സ്പ്രസ്സാണ് പാനപ്പറ്റിന് സമീപമുള്ള ഭൗന ലാഖു ഗ്രാമത്തിലെ രജനി എന്ന ബോക്‌സിങ് താരത്തിന്റ വിജയഗാഥ റിപ്പോർട്ട് ചെയ്‌തത്. രജനിയുടെ പിതാവ് ജസ്‌മീർ സിങ് ബൈക്കിൽ വീടുവീടാന്തരം ലെസ്സി വിൽപ്പന നടത്തിയാണ് രജനിയുടെ പരിശീലനത്തിനും നിത്യവൃത്തിക്കുള്ള തുക കണ്ടെത്തുന്നത്.

പിതാവെന്ന നിലയിൽ മകളുടെ പേര് പ്രധാനമന്ത്രി പരാമർശിക്കുന്ന അഭിമാനകരമായ നിമിഷമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ തന്റെ പേര് പരാമർശിക്കുന്നത് ടിവിയിൽ കാണുവാൻ ജസ്‌മീർ സിങ്ങിന് സമയമില്ല. മകളുടെ പേര് പ്രധാനമന്ത്രി പരാമർശിച്ചതറിഞ്ഞ് ഗ്രാമത്തിലെ പ്രമുഖർ വീട്ടിലെത്തുമ്പോൾ അവർക്ക് നൽകാൻ മധുരപലഹാരങ്ങൾ വാങ്ങാനായി നന്നായി ലെസ്സി വിൽപ്പന നടത്തണമെന്ന ലക്ഷ്യത്തിലാണയാൾ.

ഛണ്ഡിഗഡിൽ നടന്ന ജൂനിയർ നാഷണൽ മത്സരത്തിൽ 46 കിലോഗ്രാം വിഭാഗത്തിൽ രജനിയുടെ സ്വർണ മെഡൽ നേട്ടത്തിന്റെ പിന്നിൽ പിതാവ് ജസ്‌മീറിന്റെ കഠിനാധ്വാനത്തിന്റെ കഥ ദി ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്‌തിരുന്നു.

മൻ കി ബാത്തിനിടെ രണ്ടു മിനിറ്റോളം മോദി രജനിയെക്കുറിച്ച് സംസാരിച്ചിരുന്നു. സംസാരത്തിനിടയിൽ ജസ്‌മീറിന്റെ കഠിന്വാധാനത്തെയും പരാമർശിച്ചു. സ്വർണ മെഡൽ നേടിയതിന് ശേഷം രജനി ഓടി പോയി അടുത്തുള്ള കടയിൽ നിന്നും ഒരു ഗ്ലാസ് പാൽ വാങ്ങിക്കുടിച്ചാണ് പിതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ലെസ്സി വിറ്റാണ് രജനിയുടെ ബോക്‌സിങ് മോഹം പിതാവ് നിറവേറ്റുന്നതെന്നാണ് മോദി പറഞ്ഞത്.

ചെറുപ്പത്തിലെ സുരിന്ദർ മല്ലിക്കിന്റെ ഫൂൽ സിങ് മെമ്മോറിയൽ ബോക്‌സിങ് അക്കാഡമിയിൽ പെൺകുട്ടികൾ പരിശീലനത്തിൽ ഏർപ്പെടുന്നത് കണ്ടപ്പോഴാണ് രജനിയിൽ ബോക്‌സിങ് മോഹം പൂവിടുന്നത്. കഴിഞ്ഞ വർഷം ഡെറാഡൂണിൽ നടന്ന നാഷണൽ സ്‌കൂൾ മീറ്റിൽ സ്വർണം നേടിയതാണ് രജനിയുടെ കായിക ജീവിതത്തിന്റെ ഗതിമാറ്റിയത്.

ഇത് കൂടാതെ ആദ്യ ഖേലോ ഇന്ത്യ ഗെയിംസിൽ വെങ്കല മെഡൽ നേട്ടം നാഷണൽ ക്യാമ്പിലേക്ക് വഴി തുറന്നു. ഇതിന് ശേഷം സെർബിയയിൽ നടന്ന നേഷൻസ് ജൂനിയർ കപ്പിൽ റഷ്യയുടെ അനസ്റ്റാസിയ കിരിയെങ്കോവിനെ തോൽപ്പിച്ച് രജനി സ്വർണം കരസ്ഥമാക്കി.

രജനി ഗ്രാമത്തിലെ പെൺകുട്ടികൾക്ക് പ്രചോദനാകുകയാണെന്നാണ് പരിശീലകൻ മല്ലിക്ക് പറയുന്നത്. “ഞങ്ങളുടെ അക്കാദമിയിൽ മുളവടി കൊണ്ടുണ്ടാക്കിയ റിങ്ങിലാണ് 50ലധികം പെൺകുട്ടികൾ പരിശീലനം നടത്തുന്നത്. മൻ കി ബാത്തിന് ശേഷം ആറ് പെൺകുട്ടികൾ കൂടി പുതുതായി അക്കാദമിയിൽ ചേർന്നു ”

തിങ്കളാഴ്ചയായിട്ടും രജനിയുടെ അത്ഭുതം മാറിയിട്ടില്ല. “പ്രധാനമന്ത്രി എന്നെക്കുറിച്ച് സംസാരിച്ചെന്ന് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി ബോക്‌സിങ്ങാണ് ജീവിതം. ചില ദിവസങ്ങളിൽ ഒഴിഞ്ഞ വയറുമായി പരിശീലനം നടത്തേണ്ടി വരാറുണ്ട്. കഴിഞ്ഞ വർഷം ഖേലോ ഗെയിംസിന്റ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അന്ന് പരിശീലന ദിവസമായിരുന്നു. ഈ വർഷം ഖേലോ ഇന്ത്യയിൽ സ്വർണം നേടണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കാണണം എന്നുമാണ് ആഗ്രഹം”

ദിവസവും ഭാരമുള്ള ലെസ്സി ക്യാനുമായാണ് പഴയ രാജദുത് ബൈക്കിൽ പിതാവ് കച്ചവടം നടത്തുന്നത്. എങ്ങിനെയാണ് അത്രയും ഭാരവും വഹിച്ചു ബൈക്കോടിക്കുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്. ഖേലോ ഇന്ത്യയ്ക്ക് ശേഷം പ്രതിമാസം 10,000 രൂപ ലഭിക്കുന്നുണ്ട്. ഈ പണം കൂട്ടിവച്ച് പിതാവിന് പുതിയ ബൈക്കോ, ഇലക്ട്രിക് വാഹനമോ വാങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്ന് രജനി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rajni boxer narendra modi mann ki baat

Best of Express