scorecardresearch
Latest News

ആദ്യ റഫാല്‍ വിമാനം ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് കെെമാറി; നാഴികക്കല്ലെന്ന് രാജ്‌നാഥ് സിങ്

റഫാൽ യുദ്ധവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒന്നാം മോദി സർക്കാരിനെതിരെ വലിയ ആരോപണങ്ങളാണു പ്രതിപക്ഷം ഉയർത്തിയത്

ആദ്യ റഫാല്‍ വിമാനം ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് കെെമാറി; നാഴികക്കല്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ആദ്യ റഫാല്‍ വിമാനം ഫ്രാന്‍സ് ഇന്ത്യയ്ക്കു കൈമാറി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണു വിമാനം ഏറ്റുവാങ്ങിയത്. 36 യുദ്ധ വിമാനം വാങ്ങാനാണു ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ ആദ്യ യുദ്ധവിമാനമാണ് ഇന്ന് ഇന്ത്യയ്ക്കു ലഭിച്ചത്.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ നാഴികക്കല്ലാണു റഫാല്‍ ഇടപാടെന്നു രാജ്‌നാഥ് സിങ് പറഞ്ഞു. റഫാൽ ഇന്ത്യയുടെ പ്രതിരോധ സേന‌യ്ക്കു കരുത്തു പകരുമെന്നും പ്രതിരോധമന്ത്രി ഫ്രാൻസിൽ പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണു രാജ്‌നാഥ് സിങ് ഫ്രാന്‍സിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഫ്രാൻസിന്റെ സഹകരണത്തിനു രാജ്‌നാഥ് സിങ് നന്ദി പറഞ്ഞു. ബോര്‍ഡെക്​സിലെ മേരിഗ്​നാക്​ എയര്‍ ബേസില്‍ വച്ചാണ് ആദ്യ റാഫേല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിച്ചത്.

റഫാലിൽ യാത്ര ചെയ്‌ത കേന്ദ്രമന്ത്രി ഫ്രാൻസിൽ ആയുധ പൂജയിലും പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ നിർമിച്ച റഫാൽ വിമാനങ്ങൾക്ക് അത്യാധുനിക മിസൈലുകൾ വഹിക്കാനാവും.

ഇന്ത്യൻ പൈലറ്റുമാർക്കു റഫാലിൽ പരിശീലനം ലഭിക്കുന്നതേയുള്ളുവെന്നതിനാൽ ഫ്രഞ്ച് പൈലറ്റാണു വിമാനം പറത്തിയത്. ഫ്രഞ്ച് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, നിർമാതാക്കളായ ദസോ ഏവിയേഷൻ പ്രതിനിധികൾ എന്നിവരും കൈമാറ്റച്ചടങ്ങിൽ പങ്കെടുത്തു.

2016ലാണ് 59000 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കുന്നത്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ആദ്യ യുദ്ധവിമാനം ഇന്ന് ഇന്ത്യക്ക് കൈമാറിയെങ്കിലും 2020 മേയോടെ മാത്രമേ റഫാൽ ഇന്ത്യയിലെത്തൂ. അടുത്ത ആറ് മാസം ഇന്ത്യൻ പൈലറ്റുമാർക്ക് യുദ്ധവിമാനം പറത്താനുള്ള പരിശീലനം ഫ്രാൻസിൽ നൽകും. 2022 സെപ്റ്റംബറോടുകൂടി 36 റഫാൽ യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്.

റഫാൽ യുദ്ധവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒന്നാം മോദി സർക്കാരിനെതിരെ വലിയ ആരോപണങ്ങളാണു പ്രതിപക്ഷം ഉയർത്തിയത്. ഇന്ത്യയെക്കാൾ കുറഞ്ഞ വിലയ്ക്കു ഖത്തറിന് വിമാനങ്ങൾ ലഭ്യമായതോടെയാണു കരാർ വിവാദമായത്.

Read Also: ബഹിരാകാശത്തുനിന്നുളള ദുബായ്‌യുടെ ചിത്രങ്ങൾ പങ്കുവച്ച് അൽമൻസൂരി

2012 ൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് 126 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽനിന്നു വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തിയാണു മോദി സർക്കാർ വൻ തുകയ്ക്കു 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടത്. 2015 ഏപ്രിലില്‍ നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണു വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. കരാറിലൂടെ 12,000 കോ​ടി​യു​ടെ ന​ഷ്ടം രാ​ജ്യ​ത്തി​നു​ണ്ടാ​യെന്നാണു കോൺഗ്രസ് ആരോപണം. പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ റിലയന്‍സ് ഗ്രൂപ്പിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് സംബന്ധിച്ചും കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rajnath singh receives first rafale jet india france