/indian-express-malayalam/media/media_files/uploads/2020/09/Rajnath-Fenghe-India-China.jpg)
വെള്ളിയാഴ്ച മോസ്കോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനയുടെ ജനറൽ വെയ് ഫെംഗെയുമായി കൂടിക്കാഴ്ച നടത്തി. മെയ് ആദ്യം കിഴക്കൻ ലഡാക്കിൽ അതിർത്തി പ്രശ്നം വർദ്ധിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ മന്ത്രി തല കൂടിക്കാഴ്ചയാണിത്.
റഷ്യൻ തലസ്ഥാനത്തെ ഒരു പ്രമുഖ ഹോട്ടലിൽ രാത്രി ഒൻപത് മണിയോടെ ആരംഭിച്ച ചർച്ചയിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറും റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി ബി വെങ്കിടേഷ് വർമ്മയും ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗാൽവാൻ സംഘർഷത്തിന് ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യിയുമായി ടെലഫോണിൽ ചർച്ച നടത്തിയിരുന്നു.
സിങ്ങുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത ഫെങ് തേടിയതായി ഇന്ത്യൻ എക്സ്പ്രസ് വ്യാഴാഴ്ച റിപോർട്ട് ചെയ്തിരുന്നു. വിശ്വാസത്തിന്റെയും പരസ്പരമുള്ള മനസ്സിലാക്കളുടെയും അന്തരീക്ഷം പ്രശ്നപരിഹാരത്തിന് അനിവാര്യമാണെന്നും സമാധാനത്തിലൂന്നിയ അന്തിമ തീരുമാനമുണ്ടാവേണ്ടതുണ്ടെന്നും നേരത്തെ, എസ്‌സിഒ മന്ത്രി തല യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിങ്ങ് പറഞ്ഞിരുന്നു. പ്രാദേശിക സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതും വ്യത്യാസങ്ങളെ സമാധാനപരമായി കാണുന്നതും പ്രധാനമാണെന്നും ഫെംഗെയുടെ സാന്നിധ്യത്തിൽ സിങ്ങ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രശ്‌നം പരിഹരിക്കാനുള്ള മുന്നോട്ടുള്ള വഴി ചർച്ചകളാണെന്നുമാണ് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നത്. അതിർത്തി മേഖലകളിലെ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങളുടെ ഭാഗമാണ് നാല് മാസത്തോളമായി കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിലുണ്ടായ സാഹചര്യങ്ങളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യാഴാഴ്ച പറഞ്ഞിരുന്നു.
“നാല് മാസമായി (കിഴക്കൻ ലഡാക്കിൽ) ഞങ്ങൾ കണ്ട സാഹചര്യം, ചൈനയിൽ നിന്നുള്ള, സ്ഥിതിഗതികളിൽ ഏകപക്ഷീയമായ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ നേരിട്ടുള്ള ഫലമാണ്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പക്ഷവുമായി ആത്മാർത്ഥമായി ഇടപെടാൻ ഞങ്ങൾ ചൈനയോട് ശക്തമായി അഭ്യർത്ഥിക്കുന്നു,” എന്നായിരുന്നു മന്ത്രാലയം വക്താവ് പറഞ്ഞത്.
ചുഷുൽ മേഖലയിലെ ചൈനീസ് നീക്കങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 29, 30 തീയതികളിൽ കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപമുള്ള മേഖലയിൽ ചൈനീസ് സൈന്യം “പ്രകോപനപരമായ സൈനിക നീക്കങ്ങൾ” നടത്തിയെന്നും ഇത് തടയാൻ സാധിച്ചതായും ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു. ഇന്ത്യൻ, ചൈനീസ് ബ്രിഗേഡ് കമാൻഡർമാരുടെ യോഗങ്ങൾ മൂന്ന് ദിവസമായി തുടർന്നിരുന്നു. പ്രശ്നങ്ങൾ രേഖപ്പെടുത്തിയ പാങ്കോംഗ് ത്സോയിലും റെസാങ് ലയ്ക്ക് സമീപമുള്ള റെചിൻ ലയിലും ഇന്ത്യൻ സൈനികർ നിയന്ത്രണം നേടിയിട്ടുണ്ട്.പ്രദേശത്ത് ഇന്ത്യ സൈനിക സാന്നിദ്ധ്യം ശക്തമാക്കുകയും ചെയ്തിരുന്നു.
Read More: Rajnath holds talks with Chinese counterpart in Moscow amid heightened border tensions
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.