ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും “പരമ്പരാഗതവും ഔപചാരികവുമായ അതിർത്തി വിന്യാസത്തെ” ചൈന അംഗീകരിക്കുന്നില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യഥാർത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ സംബന്ധിച്ച് ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിലാണ് സിങ് ഇക്കാര്യം പറഞ്ഞത്.
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയ്ക്കു സമീപം ചൈന വൻതോതിൽ സൈന്യത്തെയും ആയുധങ്ങളും പടക്കോപ്പുകളും വിന്യസിച്ചിട്ടുണ്ട്. ഇത് ഉഭയകക്ഷി കരാരുകളുടെ ലംഘനമാണ്. അതിർത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ചൈനയുടെ എല്ലാ ആക്രമണോത്സുക നടപടികളെയും സൈന്യംശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ, ചൈന അതിർത്തി പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. അതിർത്തിയുടെ പരമ്പരാഗതവും ആചാരപരവുമായ വിന്യാസം ചൈന അംഗീകരിക്കുന്നില്ല. ഈ വിന്യാസം അംഗികൃതമായ ഭൂമിശാസ്ത്രപരമായ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞങ്ങൾ കരുതുന്നു,” സിങ് പറഞ്ഞു. തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനുള്ള ചൈനയുടെ ഒരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: ചൈന ഇന്ത്യയെ നിരീക്ഷിക്കുന്നു; ഗൗരവമേറിയ കാര്യം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം
ചൈനീസ് പ്രതിരോധ മന്ത്രിയുമായി രാജ്നാഥ് സിങ്ങ് ഈ മാസം ആദ്യവാരം കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാക്കിൽ 38,000 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ചൈന നടത്തുന്നത് അനധികൃതമായ അധിനിവേശമാണെന്നും ഇന്ത്യ-ചൈന അതിർത്തിയിൽ ബലപ്രയോഗത്തിലൂടെ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ലെന്നും ഇന്ത്യ ചൈനയോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് രാജ്നാഥ് പാർലമെന്റിൽ പറഞ്ഞു.
“അതിർത്തിയിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ സൈന്യം ഉത്തരവാദിത്തത്തോടെയാണ് ഇടപെടുന്നതെന്നും എന്നാൽ ഇന്ത്യയുടെ പരമാധികാരവും ഭൂപരിധിയിലുള്ള അധികാരവും സംരക്ഷിക്കുന്ന കാര്യത്തിൽ സേനയ്ക്ക് ഒരു സംശയങ്ങളുമില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്,” രാജ്നാഥ് പറഞ്ഞു.
Read More: അതിർത്തിയിൽ കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്കു കൈമാറി
മേയ് തുടക്കത്തിൽ തന്നെ ഏറ്റുമുട്ടൽ ആരംഭിച്ചതുമുതൽ, ഇരുവശത്തുമുള്ള സൈനികർ തങ്ങൾ ഏപ്രിൽ നിലയുറപ്പിച്ചിരുന്ന സ്ഥലങ്ങളിലേക്ക് മടങ്ങിവരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജൂൺ 15 ന് നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ആർമി സേനാംഗങ്ങളും ഒരു നിശ്ചിത എണ്ണം ചൈനീസ് സൈനികരും കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷങ്ങൾ രൂക്ഷമായി.
ഗാൽവാൻ താഴ്വരയിലെ ജൂൺ 15ലെ ഏറ്റുമുട്ടലിൽ ചൈനീസ് പക്ഷത്തും ആൾനാശമുൾപ്പെടെ വലിയ നഷ്ടമുണ്ടാക്കായെന്നും രാജ്നാഥ് പറഞ്ഞു. എൽഎസിയോട് ചേർന്നും അതിർക്കിക്കകത്തെ പ്രദേശങ്ങളിലും ചൈന വലിയൊരളവ് സേനാ ബറ്റാലിയനെ എത്തിച്ചിരുന്നെന്നും സിങ്ങ് പറഞ്ഞു.
Read More: ഇന്ത്യ-ചൈന അതിർത്തി തർക്കം: മോസ്കോയിലെ ചർച്ചയിൽ അഞ്ച് ധാരണകൾ
ചൈനീസ് സൈനികരുടെ അക്രമപരമായ പെരുമാറ്റം മുൻകാല കരാറുകളുടെ ലംഘനമാണ്. കിഴക്കൻ ലഡാക്ക്, ഗോഗ്ര, കോങ്കാ ലാ, പാങ്കോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങൾ എന്നിവിടങ്ങളിൽ നിരവധി സംഘർഷ പ്രദേശങ്ങൾ ഉണ്ട്. പ്രതിരോധത്തിനായി ഇന്ത്യൻ സൈന്യത്തിന്റെ സംഘങ്ങളെ ഈ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
“മുൻകാലങ്ങളിലും, ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെട്ട സാഹചര്യങ്ങൾ നമുക്ക് ഉണ്ടായിരുന്നു. ഈ വർഷത്തെ സ്ഥിതി വളരെ വ്യത്യസ്തമാണെങ്കിലും സമാധാനപരമായ പരിഹാരത്തിന് നമ്മൾ പ്രതിജ്ഞാബദ്ധരാണ്, ”രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്‌നാഥ് സിങ് പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, അതിർത്തി പ്രശ്നത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്കരിച്ചു.
Read More: Army inflicted heavy casualties on Chinese side during Galwan clash: Rajnath Singh in Parliament