/indian-express-malayalam/media/media_files/uploads/2019/07/Nalini-Rajiv-Gandhi-Murder.jpg)
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പരോളില്‍ കഴിയുന്ന നളിനിയുടെ പരോള്‍ കാലാവധി നീട്ടി. മൂന്നാഴ്ചത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോള്‍ നീട്ടി നല്‍കിയത്. ഈ മാസം 25 ന് പരോള്‍ അവസാനിക്കാനിരിക്കേയാണ് കാലാവധി നീട്ടിയത്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി, കഴിഞ്ഞ മാസമാണ് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള നളിനിക്ക് കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. എന്നാല്‍ പരോള്‍ നീട്ടിക്കിട്ടാനുള്ള അപേക്ഷ ജയില്‍ ഡിഐജി നിരസിച്ചതിനെ തുടര്‍ന്ന് നളിനി കോടതിയെ സമീപിക്കുകയായിരുന്നു.
പരോള്‍ ഒരുമാസം കൂടി നീട്ടി നല്‍കുന്നതിന് നളിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. 30 ദിവസം കൂടി പരോള്‍ നീട്ടാനായിരുന്നു നളിനി കോടതിയെ സമീപിച്ചത്.
Read More: രാജീവ് ഗാന്ധി വധം; നളിനിക്ക് 27 വര്‍ഷത്തിന് ശേഷം പരോള്‍
കഴിഞ്ഞ 27 വര്‍ഷത്തിനിടെ ആദ്യമായാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്. നേരത്തെ 2016 ല്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഔദ്യോഗിക നടപടികള്‍ പ്രകാരം ലഭിക്കുന്ന ആദ്യ പരോളാണിത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇപ്പോൾ പരോൾ ലഭിച്ചിരിക്കുന്നത്.
1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ചാവേര്‍ സ്‌ഫോടനത്തിലൂടെയാണ് മുന്‍ പ്രധാനമന്ത്രിയായ രാജീവിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതിയാണ് നളിനി. വെല്ലൂർ സെൻട്രൽ ജയിലിലാണ് നളിനി ശിക്ഷ അനുഭവിക്കുന്നത്. അറസ്റ്റിലായ ശേഷം കഴിഞ്ഞ 27 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ തന്നെയാണ് നളിനി. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബർട്ട് പയസ്, ജയകുമാർ, നളിനി, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടിരുന്നു.
സുപ്രീം കോടതിയും ശരിവച്ച വധശിക്ഷ രാജീവിന്റെ ഭാര്യ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ല്‍ തമിഴ്നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചിരുന്നു. ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുത്താന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.
ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. ജയില്‍ സൂപ്രണ്ടിനു നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.