/indian-express-malayalam/media/media_files/uploads/2018/09/nalini-rahul.jpg)
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി നളിനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് നന്ദി പറഞ്ഞു. പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിനും തന്റെ മോചനത്തെ എതിർക്കാതിരുന്നതിനും രാഹുലിനോട് നന്ദി പറയുന്നതായി നളിനി വ്യക്തമാക്കി. സിഎൻഎൻ ന്യൂസ് 18 നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
രാജീവ് വധക്കേസിലെ പ്രതികളോട് താൻ ക്ഷമിച്ചിരിക്കുന്നുവെന്നും അവരെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
''കേന്ദ്രസർക്കാരിൽനിന്നും അനുഭാവപൂർവ്വമായ സമീപനം ഉണ്ടാവണമെന്നാണ് എന്റെ പ്രാർത്ഥന. ജീവിതത്തിൽ വേദന നിറഞ്ഞ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവയൊക്കെ ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു. ഇനിയുളള ജീവിതം മകൾക്കൊപ്പം ജീവിക്കണം. ഞാനും പിതാവും ഉടൻ പുറത്തുവരുമെന്നും സന്തോഷകരമായൊരു ജീവിതം അവൾക്കൊപ്പം നയിക്കുമെന്ന് മകളെ അറിയിക്കാൻ ആഗ്രഹിക്കുന്നു''വെന്നും നളിനി കത്തിൽ പറഞ്ഞിട്ടുണ്ട്.
മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട്, പയസ്, ജയകുമാര്‍ എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ഇതിൽ മുരുകൻ നളിനിയുടെ ഭർത്താവാണ്. വെല്ലൂരില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ജയിലിലാണ് നളിനിയെ പാർപ്പിച്ചിരിക്കുന്നത്.
രാജീവ് ഗാന്ധി വധക്കേസില മുഴുവൻ പ്രതികളെയും മോചിപ്പിക്കാനുളള നീക്കത്തിലാണ് തമിഴ്നാട്. 2016 ൽ ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുഴുവൻ പ്രതികളെയും വിട്ടയയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാലിത് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ തീരുമാനം സംസ്ഥാന ഗവർണർക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്നാടിന്റെ ഇപ്പോഴത്തെ നീക്കത്തിലും കേന്ദ്രസർക്കാരിന് അനുകൂല നിലപാടല്ല ഉളളത്.
1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന വനിതാ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. കേസിൽ 7 പ്രതികളാണുളളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.