തമിഴകവും രാജ്യമൊട്ടാകയും കാത്തിരിക്കുന്ന പ്രധാന രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. തിങ്കളാഴ്ച നടക്കാനിരിക്കുന്ന രജനി മക്കൾ മൻഡ്രത്തിന്റെ യോഗത്തിൽ നടൻ തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോടമ്പാക്കത്തെ രജനികാന്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വിവാഹ ഹാളിൽ ഒത്തുകൂടാൻ ആർഎംഎം പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“ഞങ്ങൾക്ക് ഹെഡ് ഓഫീസിൽ നിന്ന് ഒരു കോൾ വന്നു; രജനി മക്കൾ മൻഡ്രത്തിലെ എല്ലാ ജില്ലാ സെക്രട്ടറിമാരോടും തിങ്കളാഴ്ച രാവിലെ രാഘവേന്ദ്ര മണ്ഡപത്തിൽ സമ്മേളിക്കാൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ തീർച്ചയായും ഒരു രാഷ്ട്രീയ ശൂന്യതയുണ്ട്, നാളെ ഞങ്ങൾ ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കുന്നു,” ചെന്നൈ സെൻട്രൽ നിയോജകമണ്ഡലം ആർഎംഎം സെക്രട്ടറി എ വി കെ രാജ പറഞ്ഞു.
Read More: ആ പ്രചരണം ശരിയല്ല; രാഷ്ട്രീയ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി രജനികാന്ത്
വിവാഹ ഹാളിൽ 50 പേരെ പ്രവേശിപ്പിക്കാൻ കോടമ്പാക്കം പൊലീസിനോട് ആർഎംഎം അനുമതി തേടി. പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുമെന്നും സാമൂഹിക അകലം പാലിക്കുമെന്നും അവർ ഉറപ്പ് നൽകി.
രജനീകാന്ത് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായതിന് ഒരു മാസത്തിന് ശേഷമാണ് ഇത്. കത്തിലെ ഉള്ളടക്കങ്ങൾ വ്യാജമാണെന്ന് പറഞ്ഞ് രജനീകാന്ത് അത് തള്ളിക്കളഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പറയുന്ന ഭാഗം സമ്മതിച്ചിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം വൈകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 2016ൽ കിഡ്‌നി മാറ്റിവയ്ക്കൽ നടത്തിയിരുന്നത് കാരണം നിലവിലെ സാഹചര്യങ്ങളിൽ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയ പ്രവേശനം വൈകും എന്നാണ് റിപോർട്ടുകൾ പ്രചരിച്ചത്. അമേരിക്കയിലായിരുന്നു കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
വൃക്ക മാറ്റിവച്ചതിനാൽ രജിനികാന്തിന് പുറത്ത് പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. കോവിഡ് വാകിസിൻ വന്നാലും രജനികാന്തിന്റെ രോഗ പ്രതിരോധശേഷി വളരെ മോശമായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ ജീവിക്കേണ്ടി വരും. അതിനാൽ അതീവ ജാഗ്രത പാലിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി കത്തിൽ പറഞ്ഞിരുന്നു.