കോൽക്കത്ത: ശാരദ-റോസ് വാലി അഴിമതി കേസുകളുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാറിന് സ്ഥാനചലനം. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ഡയറക്ടർ ജനറലായി ഇദ്ദേഹത്തെ വെസ്റ്റ് ബംഗാൾ സർക്കാർ നിയമിച്ചു.
അഞ്ചു ദിവസത്തെ സിബിഐ ചോദ്യം ചെയ്യലിനുശേഷം കഴിഞ്ഞ ദിവസമാണ് രാജീവ് കുമാർ മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം. മൂന്നു വർഷമായി രാജീവ് കുമാറാണ് കോൽക്കത്ത പോലീസ് കമ്മീഷണർ. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനുജ് ശർമയെ കൊൽക്കത്ത കമ്മിഷണറാക്കി.
രാജീവ് കുമാറിനെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സിബിഐ ചോദ്യം ചെയ്തത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുളള സിബിഐ ശ്രമം സംസ്ഥാന മുഖ്യമന്ത്രിയായ മമത ബാനർജി കൂടി രംഗത്തിറങ്ങി നിരുത്സാഹപ്പെടുത്തുകയായിരുന്നു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന കർശന നിബന്ധനയും സിബിഐക്ക് മുന്നിൽ വച്ചിരുന്നു.
ശാരദാ ചിട്ടിത്തട്ടിപ്പ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. എന്നാൽ കേസ് പിന്നീട് സിബിഐക്ക് വിട്ടപ്പോൾ പല രേഖകളും കാണാതായി. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ സിബിഐയുടെ നോട്ടീസുകളോട് അദ്ദേഹം പ്രതകരിക്കാതിരുന്നതോടെയാണ് കസ്റ്റഡിയിലെടുക്കാനുളള തീരുമാനത്തിലേക്ക് എത്തിയത്.
കേസിൽ മുഖ്യപ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും രേഖകൾ നശിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും രാജീവ് കുമാറാണെന്നാണ് സിബിഐയുടെ സംശയം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook